Thursday 20 August 2015

ഒരാള്‍പൊക്കം

         
                കഴിഞ്ഞ ദിവസം സനലിന്‍റെ ഒരാള്‍പൊക്കം കണ്ടു . പോയ വര്‍ഷത്തെ മകച്ച സംവിധായകന്‍റെ സിനിമ കാണാനുള്ള കാത്തിരിപ്പിനു ഒരുവര്‍ഷത്തെ പഴക്കം ഉണ്ട് . ഈ സിനിമ ഷൂട്ട്‌ ചെയ്യാന്‍ തുടങ്ങിയ അന്നുമുതല്‍ കാണാന്‍ കാത്തിരുന്നു എന്നതാണ് സത്യം . സനല്‍ കുമാര്‍ ശശിധരന്‍ എഴുതി സംവിധാനം ചെയ്ത ഒരാള്‍പൊക്കം ഒരു കൂട്ടം സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ സിനിമ എന്ന മാധ്യമത്തോടുള്ള ആത്മാര്‍ഥവും ഗൌരവപൂര്‍ണ്ണവുമായ സമീപനത്തിന്റെ അല്ലെങ്കില്‍ സമര്‍പ്പണത്തിന്റെ ഒക്കെ അടയാളമായി വായിക്കാനാണ്  വഴിപോക്കനിഷ്ടം . പ്രകാശ്‌ ബാരെയും മീന കന്ദസാമിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന  ഒരാള്‍പൊക്കം പുതിയതും പഴയതുമായ ഒരു ജെനറേഷന്‍  കീഴ്വഴക്കങ്ങളെയും കൂസക്കാത്ത നട്ടെല്ലുള്ള സിനിമാ ശ്രമമാണ് . ഷോര്‍ട്ട് ഫിലിം സംവിധായകനില്‍ നിന്ന്  മുഴുനീള സിനിമകളിലേക്കുള്ള സനലിന്‍റെ രൂപാന്തീകരണം ഒരു സ്റ്റേറ്റ് അവാര്‍ഡിന്‍റെ തിളക്കത്തോടെ ആകുമ്പോള്‍ അത്  ഇത്തരം സമാന്തര സിനിമാ മോഹങ്ങള്‍ നെഞ്ചിലേറ്റുന്ന ഇവിടുത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന  ഒരു പറ്റം കലാകാരന്‍മ്മാര്‍ക്ക്  മുന്നോട്ടുപോകാനുള്ള ശക്തിയായി  മാറുന്നു  എങ്കില്‍  ചെറിയകാര്യമല്ല . ഒരാള്‍പൊക്കം എന്ന സിനിമ യാഥാര്‍ഥ്യമായി എന്നത് തന്നെ കാഴ്ച ചലച്ചിത്ര വേദിയുടെ വലിയ വിജയമാകുന്നു എന്നുള്ളപ്പോള്‍ തന്നെ അവാര്‍ഡ്‌  തിളക്കം അതിന്‍റെ മാറ്റ് കൂട്ടുന്നു .
               ഒരു ലിവിംഗ് ടുഗേതര്‍ ബന്ധത്തിന്‍റെ  അവസാനം ആ വേര്‍പാടിന്‍റെ അനന്തരഫലമായ ശൂന്യതയില്‍ നിന്നു  മഹേന്ദ്രന്‍ ( പ്രകാശ്‌ ബാരെ) നടത്തുന്ന യാത്രയാണ്‌  ഒരാള്‍പൊക്കം . തിരുവനന്തപുരം മുതല്‍ ഹിമാലയത്തിലേക്ക് കേദാര്‍നാഥ് വരെ നീളുന്ന മായയെ(മീന കന്ദസാമി)തേടിയുള്ള  മഹേന്ദ്രന്റെ യാത്ര, അയാളുടെ കലുഷിതമായ മനസ്സ്‌, എല്ലാ മാണ് സിനിമയുടെ ഒരു കഥാസാരം(കൂടുതല്‍ കഥ പറയുന്നില്ല ) . ജന്തു പ്രകൃതിയുടെയും സസ്യപ്രകൃതിയുടെയും ലയനഭൂമിയായ ഹിമാലയത്തിലേക്കുള്ള മഹേന്ദ്രന്റെ യാത്ര അയാളെ കൊണ്ടുചെന്നു എത്തിക്കുന്നത്   നശ്വര ലൌകികതയുടെ  ചങ്ങലബന്ധനങ്ങളില്‍ നിന്ന്  മോചിപ്പിച്ചു ആത്മീയതയുടെ  പ്രകൃതിയിലേക്ക് ആണ് . ഒരു ട്രാവല്‍ മൂവിയുടെ സുഖമുള്ള  ഒരാള്‍പൊക്കം സിനിമയെന്ന മാധ്യമത്തിന്‍റെ എല്ലാ ശ്രവ്യ -ദ്രിശ്യ സാധ്യതകളെയും ഉപയോഗപ്പെടുത്തി ഒരു മികച്ച കാഴ്ചാനുഭവം ആയിതീരുന്നു എന്നത്  സംവിധായകന്‍ സനലിനെ ഹൃദയത്തിന്‍റെ ഭാഷയില്‍ അഭിനന്ദിക്കാന്‍ മതിയായ കാരണമാണ് .
               സിനിമ എന്നാല്‍ വാണിജ്യ സിനിമകളും അതിലെ സ്ഥിരം പരിചിത മിനുക്ക്‌ മുഖങ്ങളും  പ്രഹസനങ്ങളും  മാത്രമാണ് എന്ന് തെറ്റിദ്ധരിചിരിക്കുന്ന ഒരു ബഹുഭൂരിപക്ഷം  സിനിമ
 ആരാധകരും പ്രേമികളും ഭ്രാന്തന്‍മ്മരുമൊക്കെയുള്ള ഒരു നാട്ടില്‍ ഇവിടുത്തെ ഒരു നിശബ്ദനൂനപക്ഷത്തെ  ബുദ്ധിജീവിയെന്നോ അവാര്‍ഡ്‌ സിനിമാക്കാരന്‍ എന്നോ ഒക്കെ പരിഹസിച്ചു മാറ്റിനിര്‍ത്തുന്നതില്‍ അതിശയിക്കാന്‍ ഒന്നുമില്ല . എങ്കിലും അവരില്‍ ചിലര്‍ സന്ധി ചെയ്യാതെ സമരം ചെയ്തു അവനവനെ വഞ്ഞിക്കാതെ കലയോട് നീതിപുലര്‍ത്താന്‍ കഴിവുള്ള, ആത്മാവില്‍ ധൈര്യമുള്ളവര്‍ ആണ് . എത്ര വായ മൂടികെട്ടിയാലും അവര്‍ അവരുടെ ശബ്ദം കേള്‍പ്പിക്കുക തന്നെ ചെയും . സനല്‍ കുമാര്‍ ശശിധരനും അയാളുടെ കൂടെ ഈ സിനിമക്കുവേണ്ടി ജീവന്‍ കൊടുത്തു കൂടെനിന്നവരും അത്തരത്തില്‍ ഉള്ളവരായിരുന്നു എന്നത് എടുത്തുപറഞ്ഞു അഭിനന്ദിക്കേണ്ട കാര്യമാണ് .
                നിര്‍മാതാവ്  എന്ന്  പറയാന്‍ ആരുമില്ലാതെ, നല്ല സിനിമ ആഗ്രഹിക്കുന്ന ജനങ്ങളില്‍ നിന്ന്  പണം സമാഹരിച്ചുകൊണ്ടു ക്രൌഡ് ഫണ്ടിംഗ് ആശയത്തിന്റെ പിന്‍ബലത്തില്‍ വളരെ തുച്ഛമായ ചിലവില്‍ ഇങ്ങനെയൊരു സിനിമ സാധ്യമായി എന്നതുതന്നെ  എന്നെ അതിശയിപ്പിച്ചു എന്ന് പറയാതെ വയ്യ . എന്നാല്‍  നല്ല സിനിമക്ക് വേണ്ട എല്ലാ സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തി  ഒരാള്‍പൊക്കം ഒരു ഒന്ന് - രണ്ടു ആള്‍ പൊക്കമുള്ള സിനിമയായി അവതരിപ്പിക്കുന്നതില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കാണിച്ചിട്ടുള്ള കയ്യടക്കവും സമര്‍പ്പണവും  ലാഭേച്ഛകൂടാതെയുള്ള പ്രവര്‍ത്തനവും മറൊരു തലത്തില്‍ നിന്ന്  ഈ സിനിമശ്രമത്തെ നോക്കിക്കാണാന്‍ ചിലരെയെങ്ങിലും പ്രേരിപ്പിക്കാതിരിക്കില്ല . ഇരുപത്തഞ്ചു ലക്ഷം രൂപക്ക്  ഇങ്ങനെയൊരു സിനിമ ഉണ്ടാക്കി എന്നുപറയുമ്പോള്‍ ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയുടെ ഡിസ്കഷന്‍റെ ചിലവേ ആകുന്നുള്ളൂ എന്ന് ചിന്തിക്കണം . ഇത്തരം സാമ്പത്തിക പരിമിതികള്‍ ഉണ്ടെന്നിരിക്കെ തന്നെ വളരെ സാങ്കേതിക തികവുള്ള മിഴിവാര്‍ന്ന ദ്രിശ്യങ്ങളും കാതിനു സുഖമുള്ള ശബ്ദവും ഒക്കെ ഈ സിനിമയുടെ പ്രത്യേകത ആണ് .
              സനല്‍ സംവിധായകന്റേതു എന്ന് പൂര്‍ണ്ണമായും പറയാവുന്ന സിനിമയായി ഒരാള്‍പൊക്കം മാറുന്നുണ്ട് എന്ന് പറയാതെ വയ്യ . മറ്റെന്തും അതിന്‍റെ പിന്നിലെ വരൂ . സിനിമ എന്ന മോഹത്തിന്  തന്‍റെ ജിവിതം കൊടുത്തു അയാള്‍ സ്വയം അര്‍പ്പിച്ചതിന്റെ  വിജയമാണ്  ഈ ചിത്രം . പരോളും അത്ഭുദലോകവും പോലുള്ള ഷോര്‍ട്ട് ഫിലിമുകളില്‍ തുടങ്ങി ഫ്രോഗ് പോലെയുള്ള കുറച്ചുകൂടി ഗൌരവമുള്ള ശ്രമങ്ങള്‍ നടത്തി ഒരാള്‍പൊക്കത്തില്‍ എത്തിനില്‍ക്കുമ്പോള്‍ സനലിനും ഒരൊന്നൊന്നരയാള്‍ പൊക്കം തോന്നുന്നു . സനലിന്റെ മുന്‍കാല സിനിമാശ്രങ്ങള്‍ എല്ലാം കണ്ടിട്ടുള്ള വഴിപോക്കനു അങ്ങനെയാണ്  ഈ സിനിമയെ വിലയിരുത്താന്‍ തോന്നുന്നത് . ഒരു സ്വതന്ത്ര സിനിമാസംവിധായകന്‍ എന്ന് വിളിക്കാനല്ല നട്ടെല്ലുള്ള സംവിധായകന്‍ എന്ന് വിശേഷിപ്പിക്കാന്‍ ആണ് തോന്നുന്നത് . സിനിമയുടെ പരമ്പരാഗത ചിട്ടകളെയും നിയമവലികളെയും ഒട്ടുവെല്ലുവിളിച്ചുകൊണ്ടു തന്നെ തന്‍റെ ഉള്ളിലെ സിനിമയെ മനോഹരമായി അവതരിപ്പിക്കാനുള്ള അയാളുടെ ആത്മാര്‍ഥവും അര്‍പ്പണപൂര്‍ണവുമായ സമീപനത്തെ വേറെയെന്താണ് വിളിക്കേണ്ടത് ? അര്‍ഹത ഉള്ളവുനും ഇല്ലാത്തവനും ഒക്കെ കേറി നിരങ്ങി ചാരുകസേരയില്‍ മലര്‍ന്നു കിടക്കുന്ന മലയാള സിനിമയുടെ പൂമുഖത്ത്, ആ തിണ്ണയില്‍ എങ്കിലും ഒരിടം ഇയാള്‍ക്കും ഉള്ളതാണ് , അവകാശമാണ് . സനല്‍ എന്ന മനുഷ്യനില്‍ നിന്ന് , സനാതനന്‍ എന്ന ബ്ലോഗറില്‍ നിന്നൊക്കെ  ഒരു  സിനിമാ സംവിധായകനിലേക്ക് അയാള്‍ ഓടിയ ഓട്ടം ദുര്‍ഘടമായ പാതയിലൂടെ ആയിരുന്നപ്പോളും  സിനിമയോടുള്ള അടങ്ങാത്ത മോഹം കനല്‍ കെടാതെ സൂക്ഷിച്ചുവച്ച്  അതില്‍ നിന്ന്  ശക്തി സംഭരിച്ചു മുന്നേറാന്‍ അയാള്‍ക്കായി .
             വിഷ്വല്‍ റിച്ച്നെസ്  ആണ്  ഒരാള്‍പൊക്കം എന്ന സിനിമയുടെ  ഒരു പ്രധാന ആകര്‍ഷണീയത . ഹിമാലയന്‍ പ്രകൃതിയുടെ അന്യദ്രിശ്യമായ ഭംഗി വെറുതെ ഒപ്പിഎടുക്കുക ഒരു നിസ്സാര കാര്യമല്ല . മരണം വിഴുങ്ങാന്‍ നില്‍ക്കുന്ന താഴ്വരയിലലൂടെയും  മലമ്പാതയിലൂടെയും  സിനിമ മാത്രം ശ്വസിച്ചു , സിനിമ മാത്രം ഭക്ഷിച്ചു കുറെ ആളുകള്‍  കഷടപെട്ടത്തിന്റെ  ഫലമാണ്  ആ ദ്രിശ്യ മിഴിവ് .  ഒരു വിരഹഗാനം തിരുകി കേറ്റാന്‍ ഏതു സംവിധായകനും തോന്നുനിടത്ത് എത്ര മനോഹരമായാണ്  സനല്‍ രണ്ടുവരി പൂതപ്പാട്ടുകൊണ്ട്  ഫില്‍ ചെയ്തത് . സിനിമയുടെ ഭാഷ നിര്‍ണ്ണയിക്കുന്നത് എഡിറ്റിംഗ്  ആണെന്ന്  ഹിച്കോക്കിനെ പോലുള്ള മഹാരഥന്മാര്‍ സ്വന്തം സിനിമയിലൂടെ കാണിച്ചു തന്നിട്ടുണ്ട് . ക്ഷമയും ചിന്തയും വിവേചനത്തോടെ  മുറിക്കാനും കൂടിചെര്‍ക്കാനും ഒക്കെയുള്ള സംയമനം വേണ്ട അതിസങ്കീര്‍ണമായ എന്നാല്‍ സിനിമാനിര്‍മിതിയുടെ പരമപ്രധനമായതും അയ ഒരു ഘട്ടം ആണ്  എഡിറ്റിംഗ് . ഒരാള്‍പോക്കത്തിന്റെ ദ്രിശ്യ ഭാഷക്ക്  ഒരു സംഗീതാത്മകമായ ഒഴുക്ക് ഉണ്ടെങ്കില്‍ അത് എഡിറ്റിംഗ് ഇല്‍ കാണിച്ച ശ്രദ്ധയുടെ ഫലമാണ് .
            സിനിമയെന്നാല്‍ ഇണ്ടസ്ര്ടിയുടെ  നിര്‍വചങ്ങളില്‍  ഒതുങ്ങിനില്‍ക്കണം എന്ന് വാശിയുള്ള നമ്മുടെ സിനിമാ പ്രേമികള്‍ക്ക് ഒരുപക്ഷേ ദഹിക്കാത്ത സിനിമയായിരിക്കും ഒരാള്‍പൊക്കം. ഒരു ബുദ്ധിജീവി അവാര്‍ഡ്‌ സിനിമ എന്ന് അവര്‍ അതിനെ പുച്ഛത്തോടെ തള്ളും. ആസ്വാദകന്‍  ആഗ്രഹിക്കുന്ന വിനോദ വില്പന ചേരുവകള്‍ തീരെയില്ലാത്ത , അത്തരക്കാര്‍ക്കു ഒരു വട്ടു സിനിമയായി തോന്നാവുന്ന ഒന്നാണ്  ഒരാള്‍പൊക്കം. ഈ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാലത്ത്  രണ്ടു വര്ഷം മുന്‍പ്  ഫോണില്‍  സംസാരിച്ചപ്പോള്‍ സനല്‍  പറഞ്ഞത് എന്നും വഴിപോക്കന്‍ ഓര്‍മ്മിക്കുന്നു " ഞാന്‍ ഒരു സിനിമ ചെയ്യാന്‍ തുടങ്ങുകയാണ് , ഇത്  പുറത്തിറങ്ങുമ്പോള്‍  എന്നെ ബുദ്ധിജീവികളുടെ തൊഴുത്തില്‍ കെട്ടല്‍ പൂര്‍ത്തിയാകും " . ഒരു പക്ഷെ സനല്‍ പറഞ്ഞത് തന്നെ സംഭവിക്കാനുള്ള സാധ്യത ഇല്ലാതില്ല . അയാളെ എതു തരം സംവിധായകന്‍ ആയി വിലയിരുത്തുന്നു എന്നല്ല നമ്മള്‍ ഏതു തരം സിനിമകളെ ആണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് വീണ്ടും ചോദിച്ചു പോകുകയാണ് . മികച്ച സിനിമകള്‍ ഇല്ലെന്നു പരാതിപ്പെടുന്ന ഇവിടുത്തെ സജീവ സിനിമ പ്രേക്ഷകര്‍  നല്ല സിനിമാശ്രമങ്ങളെ  തിരിഞ്ഞു നോക്കാതിരിക്കുകയും ചെയുന്നു .
              ഒരാള്‍പൊക്കം റിലീസ് നു ഒരുങ്ങുകയാണ് . സിനിമാ വണ്ടി ഓടിച്ചു കാസര്‍ഗോഡ്‌ മുതല്‍ കന്യാകുമാരി വരെ സനലും കാഴ്ച ചലച്ചിത്ര വേദിയും നടന്നിടും എത്രപേര് ഈ സിനിമ കണ്ടു ? തിയേറ്ററില്‍ ഒരു വമ്പന്‍ സ്വീകാര്യത ഈ സിനിമക്കു കിട്ടുമോ എന്നറിയില്ല . പ്രദര്‍ശനത്തിനു തിയേറ്റര്‍ പോലും കിട്ടാന്‍ വിഷമമാണ് . നല്ല സിനിമയെ സ്നേഹിക്കുന്ന വേറിട്ട സിനിമ ശ്രമങ്ങളെ കണ്ടാസ്വദിക്കാന്‍ ഇഷ്ടപെടുന്ന സിനിമാ പ്രേമികള്‍ കാണേണ്ട സിനിമയാണ് ഒരാള്‍പൊക്കം. മലയാളത്തിലെ സമാന്തര സിനിമാ ശാഖയുടെ പുത്തനുണര്‍വിന്‍റെ അടയാളമാണ് ഒരാള്‍പൊക്കം .  ഇതിന്‍റെ പിന്നിലെ എല്ലാ പേര്‍ക്കും സംവിധയകന്‍ സനല്‍ കുമാറിനും വഴിപോകന്റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും  സ്നേഹത്തിന്‍റെ പൂച്ചെണ്ടുകള്‍ .
                                               (വഴിപോക്കന്‍)

Tuesday 28 April 2015

ഫയര്‍ മാന്‍

പശു ചത്ത്‌  മോരിലെ പുളിയും പോയിട്ട്  എഴുതുന്ന ഒരു അപ്രസക്തമായ കുറിപ്പ് ആയിരിക്കാം . എങ്കിലും എഴുതാന്‍ തോന്നി ... എഴുതുന്നു 
 ദീപു കരുണാകരന്‍റെ ഫയര്‍ മാന്‍ എന്ന സിനിമ എല്ലാ പ്രവാസികളെയും പോലെ ഞാനും ഈയാഴ്ച കണ്ടു .  രണ്ടുമാസം മുന്‍പ് ഇറങ്ങിയ സിനിമയെപറ്റി  അധികം വാചാലമാകുന്നതില്‍ അര്‍ഥമില്ല എന്നെനിക്കറിയാം . എങ്കിലും സിനിമ ഇറങ്ങിയപ്പോള്‍ കേട്ട പല അഭിപ്രായങ്ങളും ഓര്‍മ്മവരുന്നതുകൊണ്ട്  ഒരു വയ്കിയ വിലയിരുത്തലിന്  മുതിരുകയാണ് . 
മുഖ്യധാര സിനിമയുടെ പ്രമേയസാധ്യതയില്‍  അഗ്നിശമനസേനയുടെ പേരുപോലും  മലയാളത്തില്‍ കേട്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല . വിദേശ സിനിമകളില്‍ ഇത്തരം പ്രമേയങ്ങള്‍ ഒരുപാടു വന്നുപോയിട്ടും ഉണ്ട് . Roxanne ഒക്കെ പോലെ ഹസ്യാവിഷ്കാരം അടക്കം  കുറെയേറെ സിനിമകള്‍ ഉണ്ട്  ഓര്‍മയില്‍ . അത്തരത്തില്‍ വ്യത്യസ്തമായ പ്ലോട്ട് തന്നെയായിരുന്നു ഫയര്‍മാന്‍ എന്ന സിനിമയുടെ മുഖ്യ ആകര്‍ഷണം. പിന്നെ തിയേറ്ററില്‍ സിനിമകണ്ട്‌ കുറെ മികച്ച അഭിപ്രായങ്ങളും കേട്ടിരുന്നു . എന്നിരുന്നാലും ഇതില്‍നിന്നും നേരെ വിപരീതമായി ഒരു  മികച്ച സിനിമയായി അവതരിപ്പിക്കാമായിരുന്ന പ്രമേയത്തെ പകുതി വെന്ത തിരക്കഥയും ചോദ്യം ചെയ്യപ്പെടാവുന്ന യുക്തിരാഹിത്യവും കൊണ്ട് കൊന്നുകൊലവിളിച്ചു ദീപു കരുണാകരന്‍ എന്നാണ് വഴിപോക്കന്‍റെ അഭിപ്രായം ( "എന്നാ നീ തിരക്കഥ എഴുതി ഒരെണ്ണം ഇറക്കടാ" എന്ന മറുപിടി പ്രതീക്ഷിക്കുന്നു ). 

മമ്മൂട്ടിയുടെ ഡേറ്റ്  കിട്ടി , ഒരു സിനിമ ചെയ്തേക്കാം എന്ന്  തോന്നി ഇറങ്ങി പുറപെട്ടതാണോ എന്നറിയില്ല , പക്ഷെ അങ്ങനെ തോന്നുന്നു . എവിടെയും പേരെടുത്ത് പ്രശംസിക്കപ്പെടാതെ പോകുന്ന , കഴിവുകെട്ടവര്‍, വയ്കി എത്തുന്നവര്‍ എന്നൊക്കെ ഏറെ വിമര്‍ശിക്കപ്പെടുന്ന ഫയര്‍ ഫോഴ്സ് ന്‍റെ അഭിമാനം വിളിച്ചു പറയാന്‍ ശ്രമിക്കുന്ന ചിന്തയെ ആദ്യമേ അകമഴിഞ്ഞ് അഭിനന്ദിക്കട്ടെ . പക്ഷെ ഒരു വന്‍ ദൌത്യം ഒക്കെ സൃഷ്ടിച്ചു കുറെ തീയും പുകയും നിറച്ചാലൊന്നും സിനിമ ആത്മാവില്‍ തൊടില്ല . സഹപ്രവര്‍ത്തകന്‍ മരിച്ചു വീണിട്ടു സെന്റിമെന്‍സും ഡയലോഗും ഒക്കെ എത്രയോ കണ്ടതാണ് . ആത്മാവില്‍ പോയിട്ട് ശരീരത്തില്‍ പോലും തൊടാതെ അഞ്ചടി മാറി നില്‍ക്കും , അവിടെയാണ് അതിനൊക്കെ സ്ഥാനം . ഒരു ശരാശരി ബുദ്ധിയില്‍ ചിന്തിച്ചാല്‍ പോലും ഒരു യുക്തിയും ഇല്ലാത്ത അതി നാടകീയമായ ഒരു പ്ലോട്ട് ഒരുക്കാന്‍ തിരക്കഥാ രചയിതാവിന് എങ്ങനെ സാധിച്ചു എന്ന് വഴിപോക്കന്‍ അത്ഭുതപ്പെടുന്നു . അതോ മമ്മൂട്ടി എന്ന വികാരത്തെ , പ്രതിഭയെ ക്ലോസ്അപ്പില്‍ ഷൂട്ട്‌ ചെയ്തു ഒരു പുകമറ സൃഷ്ടിച്ചു ആളുകളെ അങ്ങ്  വിഡ്ഢി അക്കാമെന്നോ ? 
ഒരു ആഗോള കൊടുംഭീകരന്‍ ജയില്‍ ചാടാന്‍ ആസൂത്രണം ചെയ്ത ഗ്യാസ് ടാങ്കര്‍ അപകടം . അതിഭീകരം എന്നല്ലാതെ എന്ത് പറയാന്‍ . പരസ്പര ബന്ധമോ പൂര്‍ണതയോ ഇല്ലാത്ത ഒരു കഥാധാര . അങ്ങനെയേ അനുഭവപെട്ടോളൂ.  മമ്മൂട്ടി എന്ന നടന്‍റെ വിപണന മൂല്യവും താരപ്രഭയും പിന്നെ തലയ്ക്കു വെളിവില്ലാത്ത താരഭ്രാന്തന്മ്മാരെയും മുതലെടുത്ത്‌ ഒരു സിനിമ ഉണ്ടാക്കാം , മിലാന്‍ ജലീലിനു പത്തു പുത്തന്‍ കിട്ടിക്കോട്ടേ എന്നൊക്കെ മാത്രമേ സംവിധായകന്‍ ചിന്തിച്ചോള് എങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല . അതില്‍ കൂടുതല്‍ എന്ത് അവകാശവാദം ഉണ്ടെങ്കിലും അത് ഉറക്കെ വിമര്‍ശിക്കപെടാന്‍ ഉള്ളതാണ് . എങ്കിലും മമ്മൂട്ടി എന്ന നടന്‍റെ രംഗ സാനിധ്യം ഒന്നുകൊണ്ടു മാത്രമാണ്  സിനിമ മുഴുവന്‍ കാണാന്‍ എങ്കിലും എനിക്ക് കഴിഞ്ഞത് . ഇത്രയും വലുതായി ചിന്തിക്കാതെ, അന്താരാഷ്ട്ര ഭീകരനെയും ഒക്കെ വിളിക്കാതെ തന്നെ ഒരു ഫയര്‍ മാന്റെ , അയാളുടെ ജീവിതത്തെ , സമൂഹത്തിന്‍റെ രക്ഷകര്‍ ആകുന്നതിന്റെ ഒക്കെ  ചിത്രമായി ഇതിനെ മറ്റൊരു രീതില്‍ അവതരിപ്പിച്ചാല്‍ ചിലപ്പോള്‍ എത്ര മനോഹരമായേനെ . 
വാ))))))))))ല്‍:-
സലിം കുമാര്‍ അതിലെ ഒക്കെ നടക്കുന്ന കണ്ടു .. ആ കുട്ടി ആരാണോ,ഏതാണോ എവിടുതെയാണോ ? ആരും ഒന്നും പറഞ്ഞില്ല ...

Friday 13 February 2015

പീക്കേ : ചില ചിന്തകള്‍

           
               PK എന്ന രാജ് കുമാര്‍ ഹിരാനി ചിത്രം കണ്ടിട്ട് ഏകദേശം ഒരു മാസം ആയി . ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലാത്തതുകൊണ്ട് പടമിറങ്ങി ഒരു മാസത്തോളം ആയപ്പോള്‍ ആണ് കാണാന്‍ സാധിച്ചത് . തിയേറ്റര്‍ വിട്ടു ദൈനംദിന പരിപാടികളിലേക്ക്  വ്യാപൃതനാകുന്ന ശരാശരി സിനിമാ ആസ്വാദകനെ വല്ലാതെ പിന്തുടരാനും ഉറക്കം കെടുത്താനുമുളള ആ മാധ്യമത്തിന്‍റെ അന്യാദ്രിശ്യമായ ശക്തി വീണ്ടും  തിരിച്ചറിയിച്ച സിനിമ ആയിരുന്നു അത്  . ഉറക്കം പോകുക തന്നെ ചെയ്തു . ഇതെഴുതുമ്പോള്‍ ആ സിനിമ എന്നില്‍ ഉണ്ടാക്കിയ ഞെട്ടല്‍ കുറെയൊക്കെ ബാക്കിയുണ്ട് . ഒരുപാടു നിരൂപണങ്ങളും ചര്‍ച്ചകളും ഞാന്‍ സിനിമ കാണുന്നതിനു മുന്‍പേ നടന്നിരുന്നതുകൊണ്ടും മടി , തിരക്ക് എന്നിവകൊണ്ടും എഴുതാതെ വിട്ടതിനെ ഇന്ന്  വീണ്ടും പിന്തുടരാന്‍ കാരണം ഒരു വാര്‍ത്തയായിരുന്നു . ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിയെ പ്രതിഷ്ഠയാക്കി നിര്‍മിച്ച ക്ഷേത്രത്തെ ക്കുറിച്ച്  വായിച്ചതാണ് ഇപ്പോള്‍ ഈ കുറിപ്പ് എഴുതാനുള്ള പ്രേരക ശക്തി . കുറച്ചു ചിന്തകള്‍ ഒരു സിനിമാ ആസ്വാദനത്തിന്‍റെ ഒപ്പം പങ്കുവയ്ക്കുന്നു എന്ന് മാത്രം .

 ആള്‍ ദൈവങ്ങള്‍, അത്ഭുതസിദ്ധിവൈഭവങ്ങള്‍, തപശ്ശക്തി, കാവി , ഗംഗ , ഭസ്മം , ജാലവിദ്യ , അങ്ങനെ ഒരുപാടു കപട ഭക്തി വ്യവസായങ്ങളും മത-ജാതി-പ്രാദേശിക വാദങ്ങളുടെ സമവാക്യത്തില്‍ നിന്ന് അധികാര വ്യപിചാരം നടത്തുന്ന രാഷ്ട്രീയ കോമരങ്ങളും കൂടെ ആറേഴു പതിറ്റാണ്ട് കൊണ്ട്  ഒരു രാജ്യത്തെയും അവിടുത്തെ സാധാരണ ജനങ്ങളെയും കൊന്നു തിന്നും കൊള്ളയടിച്ചും നശിച്ചു നരകമായ നമ്മുടെ ഭാരതത്തിന്‍റെ രാഷ്ട്രീയ-സാമൂഹിക ഭൂമികയില്‍ നിന്നുകൊണ്ട് സത്യം പച്ചക്ക് ഉറക്കെ വിളിച്ചുപറയുന്നു എന്നത് തന്നെയാണ്  PK  എന്ന സിനിമയുടെ പ്രസക്തി .ഏതോ പുരാണകാലം തൊട്ടേ വിധിയെ പ്രണയിച്ചും അതിനു കീഴടങ്ങിയും ഒരു നേരത്തെ അന്നം എന്ന അവന്‍റെ ഏറ്റവും പ്രായോഗിക സ്വപ്നത്തിനു വേണ്ടി പടപൊരുതിയും ജീവിച്ച ഇവിടുത്തെ പാവം ജനങ്ങള്‍ 1947ഇല്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്നോ അതുകഴിഞ്ഞ് എന്തൊക്കെയോ മഹാസംഭവങ്ങള്‍ ഈ മഹാരാജ്യത്ത് അരങ്ങേറിയെന്നോ അറിയാതെ  അല്ലെങ്കില്‍ അറിയാന്‍ മെനക്കെടാതെ , ചൂഷകര്‍ക്ക് ഇരയായി സ്വയം സമര്‍പ്പിച്ചു ഇവിടെ ജീവിക്കുകയാണ്.
               ഇത്തരം വിമര്‍ശന രീതിയില്‍ തന്നെ ഇതിനെയൊക്കെ സമീപിച്ച മറ്റു സിനിമകള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നോ അല്ലെങ്കില്‍ ആ ഗണത്തില്‍ പെട്ടവയില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട ഒന്ന് എന്നോ ഒന്നും ആയല്ല PK എന്ന സിനിമയെ ഞാന്‍ കരുതുന്നത് . മറ്റു പലസിനിമകളില്‍ ആയി പല ഭാവത്തില്‍ ഒളിഞ്ഞും തെളിഞ്ഞും തന്നെ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ തന്നെയാണ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഒന്നുപോലും PK യില്‍ ഇല്ല എന്ന് തന്നെ പറയാം . എങ്കിലും അതിനെ അവതരണത്തിലെ ഭംഗിയും ക്രാഫ്റ്റും ഈ സിനിമയെ മറ്റുള്ളതില്‍ നിന്നും വ്യത്യസ്തമാക്കുന്നു അല്ലെങ്കില്‍ അവയുടെ കൂടെ നിര്‍ത്തുമ്പോള്‍ ഒരു കിരീടം ചാര്‍ത്തികൊടുക്കുന്നു. നമ്മള്‍ തന്നെ നമ്മെ നോക്കിക്കാണുമ്പോള്‍ കാണുന്ന സൗന്ദര്യം, കാണാത്ത കുറവുകള്‍ ഇവയെല്ലാം മറ്റൊരാള്‍ നോക്കുമ്പോള്‍ എങ്ങനെയിരിക്കും എന്ന ലളിതമായ സങ്കേതത്തില്‍ ആണ് PK നിലനില്‍ക്കുന്നത് . മറ്റൊരു രാജ്യത്തു നിന്നോ ഭൂഖണ്ഡത്തില്‍ നിന്നോ അല്ലാതെ ഈ ഭൂമിക്കു പുറത്തുനിന്നും ഇതൊന്നും അറിയാതെ ഒരാള്‍ ഇതിനെ കാണുമ്പോള്‍ ഇതില്‍ പെട്ടുപോകുമ്പോള്‍ ഇതെങ്ങനെ അനുഭവപ്പെടുന്നു എന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യം മതവികാരങ്ങളുടെ വൃണപ്പെടുത്തലുകള്‍ ആകുന്നു എങ്കില്‍ അത്രമാത്രം എളുപ്പത്തില്‍ പരിക്കേല്‍ക്കുന്ന ഒന്നാണ് നമ്മുടെ വിശ്വാസങ്ങള്‍ എന്ന് തിരിച്ചറിയാന്‍ ഈ അവസരത്തെ ഉപയോഗപ്രദമായ ഒന്നായി അടയാളപ്പെടുത്താന്‍ നമുക്ക് കഴിയാത്തത്  എന്തുകൊണ്ടാണ് ? 

ഒളിഞ്ഞും തെളിഞ്ഞും തമാശ പുരട്ടിയും പുരട്ടാതെയും ഒക്കെ PK ലക്‌ഷ്യം വയ്ക്കുന്നത് നമ്മുടെ കപട വിശ്വാസത്തിന്റെ മര്‍മ്മസ്ഥാനത്താണ് . മര്‍മ്മത്ത് അടികിട്ടിയാല്‍ ആരും വെറുതേ ഇരിക്കില്ല . പ്രതികരിക്കും . ചാനല്‍ പക്ഷികള്‍ വട്ടമിട്ടു പറക്കും . സന്ധ്യക്ക്‌ വെടിവട്ടം നടത്താന്‍ അവര്‍ക്കൊരു വിഷയം കിട്ടും . ഒരു ദൈവത്തിന്‍റെ ഇഷ്ടങ്ങള്‍ മറ്റു ദൈവങ്ങള്‍ക്ക്  ഹറാം ആകുന്നത്തിന്‍റെ മത രാഷ്ട്രീയം മുതല്‍ പേപ്പറും  പണവും അതിലെ പടവും ഒക്കെചേരുന്ന സാമ്പത്തിക രാഷ്ട്രീയവും പണവും വസ്ത്രങ്ങളുംനിര്‍ലോഭം പൊഴിക്കുന്ന ഡാന്‍സിംഗ് കാറുകളുടെ ലൈംഗിക രാഷ്ട്രീയവും എല്ലാം
ഇവിടെ ആക്ഷേപഹാസ്യത്തില്‍ എങ്കിലും അതിനുമപ്പുറം ഗൌരവമാര്‍ന്ന മറ്റൊരു തലത്തില്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്നു . അവ നമ്മോടുതന്നെ കലഹിക്കുകയും ചെയ്യും .
 ഒരുപാടു പറഞ്ഞും തര്‍ക്കിച്ചും എങ്ങുമെത്താതെ  പോയ വിഷയങ്ങള്‍ ഒരിക്കല്‍ക്കൂടി  സമൂഹത്തില്‍ ഇട്ടു വിഴുപ്പലക്കി എന്ന ആരോപണത്തില്‍ നിന്ന് PK രക്ഷപെടുന്നില്ല എങ്കിലും സിനിമ എന്ന നിലയില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ മറവില്‍ മേനിപ്രദര്‍ശനം നടത്തുന്ന , കള്ളും കഞ്ചാവും പുകയും നിറയുന്ന സിനിമാ കെട്ടുകാഴ്ച്ചകള്‍ക്കിടയില്‍ വല്ലപ്പോഴും വരുന്ന ഇത്തരം സിനിമകള്‍ സമൂഹത്തെ റാഡിക്കല്‍ ആയി മാറ്റാന്‍ കഴിവുള്ള അത്ഭുതമൊന്നും അല്ലെങ്കിലും ശരാശരി സിനിമാക്കാരനെ തിയേറ്റര്‍ വിട്ടശേഷവും ഒട്ടുപിന്തുടരുവാന്‍ കഴിയുന്നവയാണ് എന്നത് ചെറിയ കാര്യമല്ല . PK യുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും വഴിപോക്കന്റെ ആത്മാവില്‍ തട്ടിയുള്ള അഭിനന്ദനങ്ങള്‍ .
വാല്‍ :- നരേന്ദ്ര മോഡിയെ പ്രതിഷ്ഠ ആക്കി ക്ഷേത്രം പണിതത്തില്‍ ഒരു അത്ഭുതവും ഞാന്‍ കണ്ടില്ല . "അതുക്കും മേലെ " നമ്മുടെ സണ്ണി ചേച്ചിയെ വരെ പ്രതിഷ്ഠിച്ചു ഇവിടെ അമ്പലങ്ങള്‍ ഉയരും .ഇതും ഇതിലപ്പുറവും ഇവിടെ നടക്കും . "