Monday 18 July 2016

ഒഴിവുദിവസത്തെ കളി


               ഒരു ക്ഷമാപണത്തോടെയല്ലാതെ ഈ കുറിപ്പ് എഴുതിത്തുടങ്ങാന്‍ സാധിക്കില്ല . ഒഴിവുദിവസത്തെ കളി എന്ന സനലിന്‍റെ രണ്ടാമത്തെ ചിത്രം കണ്ടിട്ട് കുറെ നാള്‍ ആയിട്ടും അത്ഭുതമായി തോന്നിയ ആ സിനിമാഅനുഭവത്തെക്കുറിച്ച് എഴുതാന്‍ ഒരല്‍പം സമയം കണ്ടെത്താന്‍ കഴിയാതെപോയതില്‍ ഉള്ളില്‍ തട്ടി ക്ഷമപറഞ്ഞുകൊണ്ടുതന്നെ തുടങ്ങാം . ഉണ്ണി ആറിന്‍റെ അതേ പേരിലുള്ള കഥയെ ആസ്പദമാക്കി സനല്‍കുമാര്‍ ശശിധരന്‍ ഒരുക്കിയ ഒഴിവുദിവസത്തെ കളി ഒരു അത്ഭുതസിനിമയായിട്ടാണ് തോന്നിയത് . ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ ഒരു വിമര്‍ശനമോ ഓര്‍മ്മപ്പെടുത്തലോ നമ്മുടെ ജീര്‍ണിച്ച കെട്ടുകാഴ്ച്ചകള്‍ക്കുനേരെയുള്ള ഒരു കലാപമോ ഒക്കെയാണ്  ഒഴിവുദിവസത്തെ കളി. ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തില്‍ അടിവരയിട്ടു എഴുതേണ്ട ഒരു സിനിമയായി ഇതിനെ കാണാന്‍ ആണ് വഴിപോക്കനിഷ്ടം . ഒരു രാഷ്ട്രീയ വിമര്‍ശനം എന്ന് ലബേല്‍ ചെയ്തു പോകുമ്പോളും അതിനും അപ്പുറം കുറെയേറെ മാനങ്ങള്‍ ഈ സിനിമയ്ക്കുണ്ട്  എന്ന് സമ്മതിക്കാതെ വയ്യ . ജാതി-മത-വര്‍ണ്ണ-ദേശ-ഭാഷാ-ലിംഗ അസമത്വങ്ങളും  വിവേചനങ്ങളും കൊണ്ട്  ചുറ്റിവരിഞ്ഞ ഭരണഘടന മുതല്‍ ഭരണവ്യവസ്ഥഅടക്കം സര്‍വസ്സവും നശിച്ചു ജീര്‍ണിച്ച ഇന്ത്യന്‍ മനസ്സിനെ നോക്കി രാജാവ്‌ നഗ്നനാണ് എന്ന് ഒറക്കെ വിളിച്ചുപറയുന്ന സിനിമാചങ്കൂറ്റം എന്ന്    ഒഴിവുദിവസത്തെ കളിയെ നമുക്ക്   വിളിക്കാം . ഒരു പരിഷ്കൃത സമൂഹം അല്ലെങ്കില്‍ അങ്ങനെ സ്വയം വിശേഷിപ്പിക്കുന്ന ഒരു വലിയകൂട്ടം ജനത അതിന്‍റെ അലങ്കരിച്ചു മിനുക്കി സുഗന്ധം പുരട്ടിയ പുറംചട്ടക്കകത്ത്  പുഴുത്തു പുണ്ണ്കുത്തി ചലമൊലിക്കുന്ന പ്രാകൃത ചിന്തകളും ശീലങ്ങളും പേറുന്ന വിരോധാഭാസം തുറന്നുകാട്ടുമ്പോള്‍ ഉള്ള ഞെട്ടലാണ്  ഒഴിവുദിവസത്തെ കളി കണ്ടിറങ്ങുന്ന ഒരാളെ പിന്തുടരുക . ആ ഞെട്ടലിന്‍റെ ആഘാതത്തില്‍ അവന്‍ നോകുന്നത് അവനവന്‍റെ തന്നെ ഉള്ളിലെ പ്രാകൃത മനുഷ്യനിലേക്കും .

          സാഹിത്യത്തില്‍ നിന്ന് പ്രമേയങ്ങള്‍ കൈക്കൊണ്ടുകൊണ്ട് സിനിമ ഉണ്ടാക്കുന്ന രീതി പഴയത് തന്നെയാണ് , അല്ലെങ്കില്‍ സിനിമ ഉണ്ടായകാലത്ത് സിനിമകള്‍ അങ്ങനെയുള്ളവ മാത്രമായിരുന്നു . പിന്നീടു കാലാകാലങ്ങളില്‍ ലോകമെമ്പാടുമുള്ള ചലച്ചിത്രകാരന്‍മ്മാര്‍ അവരവരുടെ കാലഘട്ടത്തിലെ സാഹിത്യത്തെ സിനിമയില്‍ അടയാളപ്പെടുത്തിപോന്നു . സാഹിത്യകാരന്‍മാര്‍ സിനിമാഎഴുത്തുകാരായി പരിണമിക്കുകയും സിനിമാപ്രവര്‍ത്തകര്‍ സാഹിത്യ വായനയുള്ളവരായി  തുടരുകയും ചെയ്തു . ഇന്ത്യന്‍ സിനിമയിലെയും മലയാളത്തിലെയും ഒക്കെ അവസ്ഥ ഇതുതന്നെയായിരുന്നു . പി ഭാസ്കരന്‍ ,  രാമു കാര്യാട്ട്‌  തുടങ്ങി രഞ്ജിത്ത് വരെ എത്രയെത്ര പേര്‍. ഒരു ചലച്ചിത്രകാരന്റെ സാഹിത്യവായന സിനിമയില്‍ അടയാളപ്പെടുത്തി മനോഹരങ്ങളാക്കിയ എത്രയെത്ര മനോഹര സിനിമകള്‍ നമുക്കുണ്ടായിട്ടുണ്ട് . സമകാലിക സിനിമാ പ്രവര്‍ത്തകരില്‍ രഞ്ജിത്തിനെ എടുത്തു പറയണം . പാലേരി മാണിക്കവും ഞാനും ലീലയും എല്ലാം മികച്ചു നിന്ന ചിത്രങ്ങളാണ്‌ . പക്ഷെ അവയ്ക്കൊന്നും ഒരിക്കലും സാധിക്കാത്തവിധം അസാധാരണ മികവോടെയാണ്  ഉണ്ണി ആറിന്‍റെ ഒഴിവുദിവസത്തെ കളി എന്ന ചെറുകഥ അതേ പേരില്‍ സനല്‍കുമാര്‍ ശശിധരന്‍ സിനിമയാക്കിയത്. ഒരു സിനിമയായി മാറാന്‍ തീരെ സാധ്യത കുറഞ്ഞ ഒരു കഥയെ , അതിശക്തമായ ഭാഷയില്‍ മനോഹര സിനിമയാക്കി മാറ്റി മികച്ച സിനിമക്കുള്ള സംസ്ഥാനപുരസ്കാരവും ചൂടി ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ഒഴിവുദിവസത്തെ കളി അനന്യസാധാരണമായ ഒരു ചലച്ചിത്ര വിസ്മയം ആണ് .

           ഒഴിവുദിവസത്തെ കളി കണ്ടുകഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് രണ്ടുകാര്യങ്ങളാണ് .  ഈ സിനിമ സംവിധായകന്‍റെ ഒപ്പം ഇരുന്നു കാണാമായിരുന്ന ഒരവസരം വിട്ടുകളഞ്ഞല്ലോ എന്ന നിരാശയും ഉണ്ണി ആറിന്‍റെ ആ ചെറുകഥയെ ഇങ്ങനെയൊരു ദ്രിശ്യഭാഷ്യമായി മാറ്റിയതിലെ അത്ഭുതവും . ഒരു സിനിമയാക്കാന്‍ തീരെ സാധ്യത തോന്നാത്ത ഒരു ചെറിയ കഥയാണ് ഉണ്ണി ആറിന്‍റെ ഒഴിവുദിവസത്തെ കളി. നന്ദാവനം ലോഡ്ജിലെ എഴുപതാം നമ്പര്‍ മുറി , ഒരുകുപ്പി മദ്യം , നാലു സുഹൃത്തുക്കള്‍ . ഇതൊക്കെയേയുള്ളൂ കഥ ആദ്യം വായിക്കുമ്പോള്‍ . എന്നാല്‍ പുനര്‍വായനയില്‍ ഒരുപാടൊരുപാട് കഥകള്‍ പറഞ്ഞു തരുന്ന കഥയാണ് ഒഴിവുദിവസത്തെ കളി. ഉണ്ണി ആര്‍ എന്ന കഥാകൃത്തിന്റെ സാമൂഹികവീക്ഷണത്തിന്‍റെയും  ആശയതീവ്രതയും ആഴവും പരപ്പും നന്ദാവനം ലോഡ്ജിലെ എഴുപതാം നമ്പര്‍ മുറിയില്‍ ഒരുകുപ്പി മദ്യത്തിനോപ്പം നാലുകൂട്ടുകാരിലൂടെ വിടരുന്നത് അസാധാരണമായ ഒരു സാഹിത്യാനുഭവമാണ് . വീണ്ടും വായിക്കുമ്പോള്‍ ഒരുമുറിക്കപ്പുറമുള്ള ലോകത്തിലെ അസമത്വങ്ങള്‍ , അതിന്‍റെ കൊല്ലുന്ന ഭീകരത അങ്ങനെ ഒരുപാടുകാര്യങ്ങള്‍ ഉറക്കെവിളിച്ചുപറയുന്ന , ഒരു വ്യക്തമായ രാഷ്ട്രീയ വീക്ഷണമുള്ള കഥയാണ്  ഒഴിവുദിവസത്തെ കളി . തലമുറകളായി നാം പേറി പോരുന്ന , പണവും നിറവും കുലവുമളന്നു സൌഹൃദങ്ങള്‍ക്ക്  പോലും വേലികെട്ടി തിരിക്കുന്ന,  പുരുഷസൂക്തം മുതല്‍ ഭരണഘടന വരെ വേരുകളുള്ള  നമ്മുടെ ഉച്ചനീചത്വബോധത്തെ , അതിന്‍റെ ഭീകരപ്രത്യാഘാതങ്ങളെ എല്ലാത്തിനെയും ഒരു ചെറുകഥയില്‍ ബിംബവല്കരിച്ചു നിര്‍ത്തി ഉണ്ണി ആര്‍ തീര്‍ത്ത വിസ്മയമാണ്  ഒഴിവുദിവസത്തെ കളി എന്ന ചെറുകഥ .

        ഒരു സിനിമയുടെ കാഴ്ച വിസ്മയത്തിലേക്ക് പകര്‍ത്തിയെഴുതാന്‍ ഒറ്റനോട്ടത്തില്‍ ഒരു സാധ്യതയും കല്‍പ്പിക്കാത്ത ഒരു കഥയെ സനല്‍ തന്‍റെ സംവിധായക മികവുകൊണ്ട് മികവുറ്റതാക്കിമാറ്റുന്ന അത്ഭുതമാണ് ഒഴിവുദിവസത്തെ കളി എന്ന സിനിമ . പൊതുവേ സാഹിത്യത്തില്‍ നിന്ന് കടംകൊണ്ട്  സിനിമയെടുക്കുമ്പോള്‍ സാഹിത്യ സൃഷ്ടിയുടെ ആസ്വാദനസുഖം സിനിമയ്ക്ക്  ഉണ്ടാകാറ് പതിവില്ല . കഥയോടും സാഹിത്യത്തോടും തീരെ നീതിപുലര്‍ത്തിയില്ല എന്ന വിമര്‍ശനമാണ്  മിക്കവാറും പതിവ്; അപവാദങ്ങള്‍ ഉണ്ട് എന്നിരുന്നാലും . എന്നാല്‍ എവിടെ കഥയിലെ ലോഡ്ജ്മുറിയിലെ നാലു ചുവരുകള്‍ക്ക് ക്കിടയില്‍ നിന്ന് കുറച്ച്കൂടി വിശാലമായ ഒരു തലത്തിലേക്ക് ഇറക്കി, ഒരു തിരഞ്ഞെടുപ്പ് ദിവസത്തിന്‍റെ പശ്ചാത്തലത്തില്‍  കഥാപാത്രങ്ങളെ കള്ളനും പോലീസും കളിപ്പിച്ചു സനല്‍ നമ്മളെ ഞെട്ടിക്കുന്നു . ഇത്ര സൂക്ഷ്മമായി ചെറുകഥയിലെ ആശയതീവ്രത ഒട്ടും ചോരാതെ എന്നാല്‍ കൂടുതല്‍ മനോഹരവും മിഴിവുള്ളതുമായി അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെങ്ങില്‍ ഇതിന്‍റെ സംവിധായകനും അണിയറപ്രവര്‍ത്തകരും ഉള്ളുനിറഞ്ഞു സമര്‍പ്പിച്ചതിന്റെ ഫലമാണ് . വളരെ ലളിതമായ രീതിയില്‍ ലീനിയര്‍ ആയി കഥപറയുന്ന സിനിമ എന്നാല്‍ അതിന്‍റെ പ്ലോട്ടിലെ സങ്കീര്‍ണതയും ആശയതീവ്രതയും കൂടെ കൊണ്ടുപോകുന്നുണ്ട്‌ .  സിനിമകഴിഞ്ഞിറങ്ങുന്ന ആരും അതിലെ നടീ-നടന്‍മ്മാരുടെ പേരുകള്‍ തേടും എന്ന് തോന്നുന്നില്ല . കാരണം അവര്‍ അഭിനയിക്കുകയായിരുന്നു എന്നോ അവര്‍ കഥാപാത്രങ്ങള്‍ ആയിരുന്നു എന്നോ നമുക്ക് അനുഭവപെടുകയേയില്ല എന്നത് തന്നെ . ജീവിതം നേരിട്ടുകാണുന്ന സുഖം ഉണ്ട് സിനിമയുടെ അവസാന ഭാഗങ്ങളില്‍ , പ്രത്യേകിച്ച് കട്ട്‌ ചെയ്യാതെ എടുത്ത ആ ദീര്‍ഘമായ ഷോട്ടില്‍ , അതിന്‍റെ അവസാനം ബാക്കിയാകുന്നത് ഒരു ഞെട്ടലും . കഥ പലവുരി വായിച്ച, ഇതുതന്നെയാണ് സംഭവിക്കുവാന്‍ പോകുന്നത് എന്ന് മുന്‍കൂടി അറിയാമായിരുന്ന എന്നെ ആ രംഗങ്ങള്‍ ഞെട്ടിച്ചു എങ്കില്‍ അത് കണ്മുന്‍പില്‍ ജിവിതം നേരിട്ടുകാണുന്ന അനുഭവമായി മാറിയ സിനിമയുടെ മികവാണ് . സനല്‍ കുമാര്‍ ശശിധരന്‍ എന്ന സംവിധായകനെ ആത്മാവില്‍ തട്ടി പ്രശംസിച്ചു പോയ നിമിഷങ്ങള്‍ .

             വളരെ മനോഹരമായ വിഷ്വല്‍ ട്രീറ്റ്മെന്റ്, നല്ല ശബ്ദലേഖനം ഇവയെല്ലാം തന്‍റെ മുന്‍ ചിത്രമായ ഒരാള്‍പൊക്കത്തില്‍ എന്നപോലെ ഇതിലും ആത്മാര്‍ഥമായി  തന്നെ ചേര്‍ത്തുപിടിക്കാന്‍ സനല്‍ ശ്രമിച്ചിട്ടുണ്ട് .പ്രമേയത്തിലെ അന്യാദൃശ്യമായ പുതുമയും കാസ്റ്റിങ്ങിലെ അതീവ ശ്രദ്ധയും ഒഴിവുദിവസത്തെ കളി എന്ന സിനിമയെ മറ്റൊരു തലത്തിലേക്ക്  ഉയര്‍ത്തുന്നതില്‍ വഹിച്ച പങ്കുചില്ലറയല്ല. ഒരു political satire  എന്ന് കേള്‍ക്കുമ്പോള്‍ വിചാരിക്കുന്ന പോലെ പാര്‍ട്ടി രാഷ്ട്രീയം പറയുന്ന ചവറു സിനിമയല്ല ,മറിച്ച് നാം ജീവിക്കുന്ന സമൂഹത്തിന്‍റെ, നാം ഇടപെടുന്ന മനുഷ്യരുടെ, സാമൂഹിക -രാഷ്ട്രീയ  അസന്തുലിതാവസ്ഥകളുടെ - ഇവയുടെ രാഷ്ട്രീയം പറയുന്ന വേറിട്ട രീതിയില്‍ നമ്മോടു സംവദിക്കുന്ന സിനിമയാണ് ഒഴിവുദിവസത്തെ കളി. ഒരു സിനിമയെ മോശമാക്കാനോ നല്ലതാക്കാനോ എഡിറ്റിംഗ് കൊണ്ട് കഴിയും .   ഒരുപാടു പറഞ്ഞിട്ടുള്ളതാണ് എങ്കിലും സിനിമയുടെ ഭാഷ തീരുമാനിക്കുന്നത് എഡിറ്റിംഗ് ആണ് എന്ന മഹദ്വചനം വീണ്ടും പറഞ്ഞു പോകുന്നു . ഷൂട്ട്‌ ചെയ്ത കുറെ റഷസ് കൊണ്ട് എഡിറ്റിംഗ് ടേബിളില്‍ ഇരിക്കുന്ന സംവിധായകന്‍റെ ക്ഷമയും വിവേചനവുമാണ് സിനിമയുടെ ദ്രിശ്യഭാഷയുടെ പിന്നില്‍ . എഡിറ്റിംഗ് ന്‍റെ മര്‍മ്മമറിയാവുന്ന ആളാണ് സനല്‍, അതിന്‍റെ വെളിച്ചം ഈ സിനിമയില്‍ നിറഞ്ഞു കാണാനും ഉണ്ട് . വളരെ റിയലിസ്റ്റിക്കായി , ജീവഗന്ധിയായി ഈ സിനിമയെ അവതരിപ്പിക്കാന്‍ സാധിച്ചു എന്നത്  ചെറിയ കാര്യമൊന്നുമല്ല.  കട്ട്‌ ചെയ്യാത്ത അവസാനത്തെ ആ ദീര്‍ഘ ഷോട്ട് , സ്പോട്ട് ഡബ്ബിംഗ് എന്നിങ്ങനെ പ്രമേയത്തിന് ചേരുന്ന വിധത്തിലുള്ള സങ്കേതങ്ങള്‍ ചങ്കൂറ്റത്തോടെ പരീക്ഷിച്ചു വിജയിപ്പിക്കാന്‍ സംവിധായകന്  സാധിച്ചതിന്റെ വിജയമാണ് പരമ്പരാഗത സിനിമാരീതികളില്‍ നിന്ന് വഴിമാറി സഞ്ചരിച്ചപോളും ഈ സിനിമക്ക് സ്വന്തമായ ഒരു അസ്ഥിത്വം ഉണ്ടായത് . സിനിമ റിയാലിറ്റിയോട് അടുത്ത് നില്കുന്നു എന്നവകാശപ്പെടുന്ന ഈ കാലത്ത് നമ്മുടെ  മുഖ്യധാര സിനിമകളില്‍ സാധാരണ കാണുന്ന പോലെ റിയാലിറ്റിയുടെ പകിട്ടും പത്രാസുമുള്ള കുപ്പായമിടുംപോളും മെലോഡ്രാമയുടെ കൌപീനമുടുക്കുന്ന കാപട്യം ഒഴിവുദിവസത്തെ കളിയില്‍ ഏതായാലും ഇല്ല .  ഇന്ത്യയിലെ സമാന്തര സിനിമാശ്രമങ്ങളെ  ഒഴിവുദിവസത്തെ കളിക്ക് മുന്‍പും പിന്‍പും എന്ന് വിളിക്കേണ്ടിവരുന്നതും ഇവിടെയാണ്.

                 ഒരു സിനിമ ആസ്വദിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും അത് മുന്നോട്ടുവയ്ക്കുന്ന ആശയത്തെയും പ്രമേയത്തെയും മുന്‍നിര്‍ത്തി ആവാത്ത സാഹചര്യം എന്ന് വളരെ കൂടുതല്‍ ഉണ്ട് . ഒഴിവുദിവസത്തെ കളിയെന്നല്ല ഏതു സിനിമയും ചര്‍ച്ച ചെയ്യപ്പെടെണ്ടത്  അങ്ങനെതന്നെയാണ് . പെയിഡ് റിവ്യൂ വും തരാഘോഷവും കൊണ്ട് സിനിമ ദുഷിക്കുമ്പോള്‍ ഊതി വീര്‍പിച്ച ബലൂണുകള്‍ ആണ് ഇന്നത്തെ കൊണ്ടാടപ്പെടുന്ന മിക്ക മുഖ്യധാര ചലച്ചിത്രങ്ങളും . ഇന്ത്യന്‍ രാഷ്ട്രീയവും സമൂഹവും സമഗ്രമായ മാറ്റത്തിനും അടിയോഴുക്കുകല്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്നിനെ പശ്ചാത്തലത്തില്‍ ഒഴിവുദിവസത്തെ കളി ഒരുപാടു മാനങ്ങളുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ആവുന്നുണ്ട്. ഒരു പക്ഷെ ഓരോ പ്രേക്ഷകനും തങ്ങളോടു സിനിമ എങ്ങനെ സംവദിച്ചു എന്നതിനനുസരിച്ച് പല രീതിയിലാവും ഈ സിനിമയെ വായിച്ചെടുക്കുക . മദ്യപാനത്തിന്റെ വിപത്ത് വിളിച്ചുപറയുന്നുണ്ട് എന്നാരോ  ഒഴിവുദിവസത്തെ കളിയെപറ്റി എഴുതിയത് വായിച്ചു . കഥനടക്കുന്നത് ഒരു മദ്യപാനപശ്ചാത്തലത്തില്‍ ആണെങ്കിലും 'Alcohol consumption is injurious to health '  എന്ന് ഉപദേശി ബോര്‍ഡ് വച്ച ഒരു സിനിമയല്ല ഇത് , അല്ലെങ്കില്‍ അങ്ങനെയല്ല ഇതിനെ വായിക്കേണ്ടത്.മുന്‍ജന്മപാപം പോലെ നാമോരോരുത്തരും ശിരസ്സില്‍പേറുന്ന അധീശത്വതിന്റെയോ അപകര്‍ഷതയുടെയോ ആയ ജാതി- വര്‍ണ്ണ ബോധം നമ്മുടെ വ്യക്തിബോധത്തെയും സാമൂഹികബോധത്തെയും ആക്രമിച്ചു കീഴടക്കി കളിക്കുന്ന കള്ളനും പോലീസും കളിയാണ്‌  ഈ സിനിമയില്‍ നമ്മള്‍ കാണുന്നത് . അവനവന്‍റെ തന്നെ ഉള്ളിലേക്ക് നോക്കി  പുണ്ണ് പൊട്ടി ചലമൊലിക്കുന്ന കാഴ്ച സിനിമ നമുക്ക് കാണിച്ചുതരുന്നു , ഞെട്ടിക്കുന്നു . സിനിമാകണ്ടിറങ്ങിയാലും ഞെട്ടലിന്‍റെ ആഘാതത്തില്‍ നിന്ന് പിടിവിടാതെ അത് നമ്മെ കുറെയേറെ പിന്തുടരുകയും ചെയുന്നു . ഒരു സിനിമയ്ക്കും  ഇവിടെ അടിമുടി സാമൂഹിക പരിഷ്കരണം നടത്താന്‍  സാധികില്ല , അല്ലെങ്കില്‍ അത് സിനിമയുടെ ലക്ഷ്യവുമല്ല . എങ്കിലും നമ്മുടെ സമകാലിക രാഷ്ട്രീയ സമൂഹിച്ച ചുറ്റുപാടുകളെ ഇതിവൃത്തമാക്കി ഒരു സിനിമക്കു ചിലത് പറയാനുണ്ടാവുകയും അത്  വെറും പറച്ചിലിനപ്പുറം ഒരു ചൂണ്ടുപലകയോ താക്കീതോ ഒക്കെ ആവുകയുകൂടി ചെയ്യുമ്പോള്‍ അത് അവഗണിക്കാന്‍ കഴിയാത്തവിധത്തില്‍ നമ്മളെ അതിലേക്കുവലിച്ചിടും . നമ്മുടെ ഇന്നിന്‍റെ രാഷ്ട്രീയസാഹചര്യങ്ങളുടെ ശക്തമായ ഒരടയാളമാണ്‌  ഒഴിവുദിവസത്തെ കളി.

                ഉണ്ണി ആറിന്‍റെ കഥയില്‍ ഇല്ലാത്ത പലതും കൂട്ടിചേര്‍ത്താണ് സനല്‍ സിനിമയില്‍ കഥപറയുന്നത് . അതില്‍ ഏറ്റവും പ്രധാനം ശക്തമായ സ്ത്രീകഥാപാത്രമാണ് .ലിംഗസമത്വം പ്രസംഗിച്ചുനടക്കുമ്പോളും ആണ്‍അധികാരം എന്ന വ്യവസ്ഥാപിതസാമൂഹിക അനീതിക്ക് ചൂട്ട്പിടിക്കുന്ന പകല്‍മാന്യതയുടെ കരണകുറ്റിയ്ക്കടിച്ചു തെറി വിളിക്കുന്ന സിനിമ അതിന്‍റെ സ്ത്രീപക്ഷ നിലപാടും വ്യക്തമാക്കുന്നുണ്ട് . തിരഞ്ഞെടുപ്പ് എന്ന നമ്മുടെ ഒഴിവുദിവസകളിയെ ജനങ്ങള്‍ എത്ര ഗൌരവത്തോടെയാണ് കാണുന്നത് എന്നൊരു ചോദ്യം കൂടി ആ പേരില്‍ ഉണ്ട് എന്ന് സംവിധായകന്‍ തന്നെ പറയുന്നുണ്ട് . വര്‍ണ്ണവെറി യുടെ  ഇരുണ്ടലോകത്ത് നിന്ന്  ലോകം മുഴുവം പടര്‍ന്ന ആ കവിത സിനിമയില്‍ ദാസന്‍ ചൊല്ലുമ്പോള്‍ അത് ശക്തമായ ഒരു താകീതിന്‍റെ സ്വരമാണ് ; ഒപ്പം അവന്‍റെ ഉള്ളിലെ അപകര്‍ഷതയുടെ വേദനയുടെ താളവും . ഓരോ കഥാപാത്രവും  സസൂക്ഷ്മം രൂപപ്പെടുത്തി വെറും പേരുകള്‍ക്കും ആളുകള്‍ക്കും അപ്പുറം ശക്തമായ ബിംബങ്ങളായി തന്നെ അവതരിപ്പിക്കുന്നതില്‍ കാണിച്ചിട്ടുള്ള സമര്‍പ്പണവും സത്യസന്ധതയും എടുത്ത് പറയണം . സാഹിത്യത്തില്‍ നിന്ന് കടംകൊണ്ടിട്ടു  മൂലകൃതിയോടു എത്രയും നീതിപുലര്‍ത്തിയ , അല്ലെങ്കില്‍ അതിലും മികച്ചു നിന്ന മറ്റൊരുസിനിമയും ഈ അടുത്തയിടക്ക്‌ കണ്ടിട്ടില്ല എന്ന് വേണം പറയാന്‍ .

             ഒരു സിനിമയുടെ പിന്നില്‍ അതിന്‍റെ ജീവവായുവായിരിക്കുന്ന സംവിധായകന്‍ തന്നെയാണ് അതിന്‍റെ പൂര്‍ണതയുടെ ശില്പി. ഒരുപാടു പേരെ ഏകോപ്പിച്ചു അവരോടൊപ്പം നിന്ന് ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കാനുള്ള സംവിധായകന്‍റെ മികവിന്‍റെ സ്ഫുരണം സിനിമയില്‍ പ്രകടമായി കാണാം . സനല്‍കുമാര്‍ എന്ന ചലചിത്രകാരന്‍റെ മാസ്റ്റര്‍ പീസ്‌ എന്ന് നിസംശയം പറയാവുന്ന സിനിമയാണ്  ഒഴിവുദിവസത്തെ കളി. സനലിനെ മലയാള സിനിമ പരിചയപ്പെട്ടത്‌  ഒരാള്‍പോക്കത്തിന്റെ സംവിധായകന്‍ , മുന്‍വര്‍ഷത്തെ ഏറ്റവും മികച്ച സംവിധായകന്‍ എന്നൊക്കെ ആയിരിക്കും ; പക്ഷെ അയാള്‍ ഇനി അറിയപ്പെടാന്‍ പോകുന്നതും അറിയപ്പെടെണ്ടതും ഒഴിവുദിവസത്തെ കളിയുടെ സംവിധായകന്‍ എന്നാണ് . ആ വിശേഷണത്തിന് ഒരുപാടുമാനങ്ങളുണ്ട് എന്ന് സിനിമകണ്ട ഏതൊരാള്‍ക്കും  സംശയലേശമെന്യേ അംഗീകരിക്കാനാവുന്നുമുണ്ട് . വെള്ളം ചേര്‍ക്കാത്ത തന്‍റെ നിലപാടുകളെ സിനിമയിലും അതുപോലെ പ്രതിഫലിപ്പിക്കുകയും അതിനു വേണ്ടി സന്ധിയില്ലാതെ, സമരസപ്പെടാതെ സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്ന, അംഗീക്കാരത്തിന്റെ മധുരം എല്ലാവര്ക്കും പങ്കിട്ടുകൊടുത്ത് കയ്യിലെ പൊടിയും തട്ടി കാട്ടിലേക്കോടിപോകാന്‍ കൊതിക്കുന്ന അയാളില്‍ നിന്നുമലയാള സിനിമ ഇനിയും ഒരുപാടു പ്രതീക്ഷിക്കുന്നു. 

               സിനിമയെ  ശക്തമായ ഒരു  മാധ്യമമായി കരുതിപ്പോരുമ്പോളും നമ്മള്‍ പക്ഷെ അതിന്‍റെ കച്ചവട വിനോദ സങ്കേതങ്ങളെ മാത്രമാണ്  കൂടുതല്‍ ഉപയോഗിക്കുന്നത് . സിനിമ കച്ചവടം മാത്രമായി അവശേഷിച്ചപ്പോളൊക്കെ അതിലെ കലയുടെ ആത്മാവ് ശ്വാസം മുട്ടിമരിച്ച്  അതുവെറും കെട്ടുകാഴ്ചകളുടെയും തരാരാധനയുടെയും ഒക്കെ ഘോഷയാത്രകള്‍ മാത്രമായി . ഇത്തരത്തില്‍ ഹൃദയത്തില്‍ കടക്കാത്ത പ്രഹസന കാഴ്ചകള്‍ക്കിടയില്‍ ഇടയ്ക്കെങ്കിലും കാമ്പുള്ള സിനിമകള്‍ വരുന്നത്  ചെറിയകാര്യമല്ല . അത്തരത്തില്‍ ലാഭേച്ചയില്ലാതെ നല്ലസിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കുറെ ആളുകളുടെ ശ്രമഫലമാണ്‌ ഒഴിവു ദിവസത്തെ കളി . വാണിജ്യ സിനിമയുടെ സൌന്ദര്യ സങ്കല്പങ്ങള്‍ക്ക്   പിടികൊടുക്കാത്ത , തരാഘോഷവും പാട്ടും കൂത്തും ഫാന്‍സ്‌ അസോസിയേഷനും ഇല്ലാത്ത മനോഹരങ്ങളായ എത്ര സിനിമകളെയാണ് ഇവിടുത്തെ സവര്‍ണ്ണ സിനിമാസമൂഹം ആര്‍ട്ട്‌ സിനിമയെന്ന് മുദ്രകുത്തി ഫിലിം ഫെസ്റിവലുകളില്‍ മാത്രമായി ഒതുക്കി നിര്‍ത്തിയത് . കാണാന്‍ ജനങ്ങള്‍ ഉണ്ടെങ്കിലും കളിയ്ക്കാന്‍ തിയേറ്റര്‍ ഇല്ലാതെയാകുന്ന  അവസ്ഥ നാം വരുത്തിവച്ചത് അല്ലാതെ എന്താണ് . പലപ്പോഴും പറഞ്ഞിട്ടുള്ള വാചകം തന്നെ വീണ്ടും പറയട്ടെ WE GET THE CINEMA WE DESERVE .   നമ്മള്‍ അര്‍ഹിക്കുന്ന സിനിമയെ നമുക്കുകിട്ടു . ഈ അടുത്തയിടക്ക്‌ ക്രൈം നമ്പര്‍ 89  എന്ന സിനിമ കണ്ടത് . എത്ര മനോഹരമായി ചെറിയ സാഹചര്യങ്ങളില്‍ , കുറഞ്ഞ ചിലവില്‍ ഒരു ശക്തമായ പ്രമേയം സിനിമയാക്കിയ സുദേവന്‍ നിറഞ്ഞ കയ്യടി അര്‍ഹിക്കുന്നു . മലയാളത്തിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപെട്ടിട്ടും ഒഴിവുദിവസത്തെ കളിക്ക്  തിയേറ്റര്‍ കിട്ടാതിരുന്ന ദുരവസ്ഥ ഇനിയൊരു സിനിമക്കും വരാതിരിക്കണം . ഈ ചിത്രം പ്രേക്ഷകരില്‍ എത്തിക്കാന്‍ മുന്നോട്ടുവന്ന ശ്രീ ആഷിക് അബുവിനു വഴിപോക്കന്റെ ഹൃദയത്തിന്‍റെ ഭാഷയില്‍ നിറഞ്ഞ അഭിനന്ദനങ്ങള്‍ .

           വാര്‍ധക്യത്തിന് പുട്ടിയിട്ടു മിനുക്കി നിറം പൂശിയ താരഘോഷയാത്രകള്‍ക്കിടയില്‍ അപൂര്‍വമായി മാത്രം കാണുന്ന ജീവന്‍റെ മണമുള്ള മനോഹര സിനിമയാണ്  ഒഴിവുദിവസത്തെ കളി. കൊണ്ടാടുന്ന  തരാഘോഷങ്ങളെ നോക്കി രാജാവ്‌ നഗ്നനാണ് എന്ന് ഉറക്കെ വിളിച്ചുപറയുന്ന സിനിമ. മലയാളത്തിലെ  തന്നെ മികച്ച സിനിമകളുടെ കൂട്ടത്തില്‍ ആണ് ഇതിന്‍റെ സ്ഥാനം . ഈ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ മനുഷ്യര്‍ക്കും വഴിപോക്കന്റെ ഉള്ളുനിറഞ്ഞ ആയിരം കയ്യടികള്‍ ..
                                                             
                                                                                                   (വഴിപോക്കന്‍)

Saturday 6 February 2016

ആക്ഷന്‍ ഹീറോയിസവും പ്രതികാരവും

              
       അബ്രിഡ് ഷൈന്‍റെ നിവിന്‍ പോളി  ചിത്രം ആക്ഷന്‍ ഹീറോ ബിജു  , ദിലേഷ് പോത്തന്‍റെ  പ്രഥമ സംവിധാന സംരഭം മഹേഷിന്‍റെ പ്രതികാരം  എന്നീ രണ്ടു സിനിമകള്‍ കണ്ടതില്‍ ഉണ്ടായ സന്തോഷം , സങ്കടം , വെറുപ്പ്‌ , അസൂയ , ചൊറി , ചിരങ്ങ്  തുടങ്ങിയ ലഘു മനോവിഭ്രാന്തികള്‍ ആണ് ഈ കുറുപ്പിനാധാരം . സിനിമകള്‍ കാണുമ്പോള്‍ ഒരു സാധാരണ സിനിമാ ആസ്വാദകനായ എനിക്ക് എങ്ങനെ അനുഭവപെട്ടു എന്നതാണ് എഴുത്തിലൂടെ പറയാന്‍ ശ്രമിക്കാറ് . ആക്ഷന്‍ ഹീറോ ബിജുവിനും മഹേഷിന്‍റെ പ്രതികാരത്തിനും  പല കാരണം കൊണ്ടും ഒറ്റ  കുറിപ്പാണ് നല്ലത് എന്ന് വഴിപോക്കന് തോന്നി .
             ആക്ഷന്‍ ഹീറോ ബിജു ഒരു പതിഞ്ഞ താളത്തില്‍ ഒഴുകുന്ന പോലീസ്  കഥയാണ് .പതിഞ്ഞതെന്നോ ചതഞ്ഞതെന്നോ ഒക്കെ ഒക്കെ തോന്നാവുന്ന ഒരു താളം എന്നും വേണമെങ്കില്‍ പറയാം . പറന്നടിക്കുന്ന പോലീസ്‌ , തെറി വിളിക്കുന്ന പോലിസ് , അരമണിക്കൂര്‍ ഡയലോഗ് പറയുന്ന രണ്‍ജി പണിക്കരുടെ പോലിസ്  നിഗൂഡമായ ഭാവ ചലനങ്ങലുള്ള പപ്പേട്ടന്റെ പോലീസ് , കെ ജി ജോര്‍ജിന്‍റെ പോലീസ്  അങ്ങനെ ഒരുപാടു തരം പോലീസിനെ കണ്ടു പഴകിയ അല്ലെങ്കില്‍ മടുത്ത മലയാള സിനിമയില്‍ ബിജു പൗലോസ്‌ എന്ന പോലീസ് ഇന്‍സ്പെക്ടര്‍ തന്‍റെ മുന്‍തലമുറ പോലിസുകാരില്‍ നിന്ന് വ്യത്യസ്തനാകുന്നിടത്തോ  അതല്ല ആവര്‍ത്തന വിരസമായ  മുന്‍പ് പറഞ്ഞ ഏതെങ്കിലും ഒന്നിന്‍റെ  അനുകരണമാകുന്നു  എന്ന് വരുന്നിടത്തോ ആക്ഷന്‍ ഹീറോ ബിജു സമകാലിക സിനിമയില്‍ പ്രസക്തമല്ലാത്ത ഒരു കാഴ്ച  ആകും . അത് ഒഴിവാക്കാന്‍ തിരകഥ എഴുതിയവര്‍ എടുത്ത പരിശ്രമമാണ് ബിജുവിനെ അല്പമെങ്കിലും കാണാന്‍ കൊള്ളാവുന്ന സിനിമ ( തിയേറ്ററില്‍ നിന്ന് ഇടക്ക് ഇറങ്ങി പോരാന്‍ തോന്നിക്കാത്തത്  എന്ന് സാരം) ആക്കുന്നത് . സിനിമയുടെ realistic ട്രീറ്റ്‌  ഒരേസമയം സുഖമുള്ള അനുഭവവും അതോടൊപ്പം വല്ലാത്ത ഒരുതരം ദ്രിശ്യ ശ്രവ്യ വൈകൃതം അല്ലെങ്ങില്‍ അപഭ്രംശം സൃഷ്ടിക്കുക കൂടി ചെയുന്നു. പ്രത്യേകിച്ച് യാതൊരു വിധ കഥയും പറയാതെ ഒരു പോലീസ്കാരന്‍റെ നിത്യജീവിത സംഭവങ്ങളെ ആധാരമാക്കി വലിയ ബഹളങ്ങളോ സംഭവബഹുലമോ ട്വിസ്റ്റ്‌ നിറഞ്ഞതോ ആയ ക്ലൈമാക്സോ ഇല്ലാത്ത  ആക്ഷന്‍ ഹീറോ ബിജു മലയാളത്തില്‍ അധികം കണ്ടുപരിചയം ഉള്ള ഒരു സിനിമാ രീതി ആണെന്ന് തോന്നുന്നില്ല . നമ്മുടെ പ്രേക്ഷകര്‍ അതും തുടര്‍ച്ചയായി കൊണ്ടാടപെട്ട നിവിന്‍  ചിത്രങ്ങളുടെ  ഹാങ്ങ്‌ ഓവര്‍ ഇനിയും മാറിയിട്ടില്ലാത്ത യുവതലമുറ ഇതിനെ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയണം .
             ആക്ഷന്‍ ഹീറോ ബിജു എന്ന് ഈ സിനിമക്ക് പേരിടാന്‍ ഇതിന്‍റെ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ് എന്ന് വഴിപോക്കന്  മനസിലായില്ല . എന്തായാലും അതവിടെ നില്കട്ടെ . തിരകഥ ആവശ്യപെടുന്ന പോലെ അല്ലെങ്കില്‍ അവര്‍ ലക്‌ഷ്യം വച്ചതുപോലെ പരിപൂര്‍ണ്ണതയുള്ള കഥാപാത്രമായി ബിജു പൌലോസിനെ അവതരിപ്പിക്കാന്‍ നിവിന് കഴിഞ്ഞോ എന്ന് ചോദിച്ചാല്‍ പാസ്‌ മാര്‍ക്കില്‍ കൂടുതല്‍ ഒന്നും അതിനു കിട്ടില്ല .  കുസൃതിയും ഗൌരവവും ഒക്കെ കൂടി കുഴഞ്ഞു വരുന്ന ഒരു യുവ പോലീസിനെയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത് എന്ന് പറഞ്ഞു തടിതപ്പാം; ഒരു പത്തു മാര്‍ക്ക് കൂടെ കിട്ടും .   ഒരു SI യുടെ day-to-day event സിലൂടെ സ്വാഭാവികമായി കഥ പറഞ്ഞു പോകുമ്പോള്‍  നര്‍മവും സാമൂഹിക പ്രതിബദ്ധതയും ഒക്കെ ഇടകലര്‍ന്നു പോകുന്ന സിനിമ ഇടക്കൊരു ലക്ഷയബോധമില്ലാതെ  ഒന്നിലും തൊടാതെ തട്ടി തടവി ഇഴഞ്ഞു നീങ്ങുന്നതുപോലെ ഒരു അനുഭവം ഉണ്ട് . 1983  നിന്ന് രണ്ടു വര്‍ഷമെടുത്ത് അബ്രിഡ് ബിജുവില്‍ എത്തിനില്കുമ്പോള്‍ രണ്ടാമത്തെ സിനിമ ചെയുന്ന സംവിധായകന്‍റെ കുറ്റങ്ങള്‍ പൊറുക്കപ്പെടും എങ്കിലും പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ച് തിയേറ്ററിലേക്ക് പറന്നിറങ്ങിയ ആരാധകരുടെ വിഷമം കണ്ടില്ല എന്ന് നടിക്കാന്‍ ആവുമെന്ന് തോന്നുന്നില്ല  . ആക്ഷന്‍ ഹീറോ ബിജു ഒരു മോശം സിനിമയാണെന്ന് പറഞ്ഞു വക്കുകയല്ല പക്ഷെ പ്രതീക്ഷിച്ചത് കിട്ടാത്തതിന്റെ ദേഷ്യം  കൂവി തീര്‍ക്കുന്ന ചിലര്‍ ഉണ്ടായിരുന്നു തിയേറ്ററില്‍; അവരെ കാശുകൊടുത്തു കൂവിക്കുന്നതാണ്  എന്ന് വേണമെങ്കില്‍ പറയാം .
             മലയാളത്തിലെ എന്നും ഓര്‍ത്തിരിക്കുന്ന പോലീസ് കഥാപാത്രങ്ങളുടെ നിരയുടെ ഏഴ് അയലത്ത് പോലും  ബിജു  വരില്ല . സുരേഷ് ഗോപിയും മമ്മൂട്ടിയും കയ്യടി വാങ്ങിയപോലെ പോലീസ് വേഷം ചെയ്തു ആരും തിളങ്ങിയിട്ടില്ല . ഒരു പോലീസ് കാരനെ അതാവശ്യപെടുന്ന ഒരു ഗൌരവത്തോടെ അവതരിപ്പിക്കുന്നതില്‍ നിവിന്‍ വിജയിച്ചില്ല എന്ന് വഴിപോക്കന്‍ പറയും . തിയേറ്ററില്‍ ആവേശത്തിരയടി ഉണ്ടാക്കെണ്ടിയിരുന്ന രണ്ടുമൂന്നു സന്ദര്‍ഭങ്ങളിലെങ്കിലും ഒന്നും സംഭവിച്ചില്ല . ആളുകള്‍ വെറുതെ നിസംഗതയോടെ സ്ക്രീനില്‍ നോക്കി യിരുന്നു . ചിലര്‍ പുച്ഛത്തോടെ മുഖം വക്രിച്ചു . ചില കറികള്‍ കൂട്ടുമ്പോള്‍ തോന്നുന്നപോലെയാണ് ഈ സിനിമ കണ്ടപ്പോള്‍ തോന്നിയത് . മോശമായി എന്ന് അങ്ങ് പറയാന്‍ തോന്നില്ല ;നാവില്‍ വച്ചാല്‍ എന്തൊക്കെയോ കുറവ് ഉണ്ടെന്നു അറിയാം . ഉപ്പാണോ മുളകാണോ മസാലയാണോ എന്ന് അങ്ങ് വ്യക്തമാകില്ല . ആക്ഷന്‍ കോമഡി എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കാം എങ്കിലും ആക്ഷന്‍ ഹീറോ ബിജു അത്ര സുഖമുള്ളഒരു സിനിമാ അനുഭവം ആകുമോ എന്ന് ചോദിച്ചാല്‍ സംശയമാണ് .
                ആക്ഷന്‍ ഹീറോ ബിജു  എന്ന സിനിമ അവശേഷിപ്പിച്ച ചിന്തകള്‍ അപഗ്രഥിക്കേണ്ടത്  ദിലേഷ് പോത്തന്‍റെ മഹേഷിന്‍റെ പ്രതികാരവുമായി ചേര്‍ത്തുവായിച്ചുകൊണ്ടാണ് .ഒരു ദിവസത്തെ ഇടവേളയില്‍ ഇറങ്ങിയ രണ്ടു സിനിമകളും തമ്മില്‍ ഒരല്പം താരതമ്യത്തിന് കൂടി സാധ്യത ഉള്ളതായി തോന്നി . ഇടുക്കിയുടെ തനിനാടന്‍ അന്തരീക്ഷത്തില്‍ ഒരു സാധാരണ കോമഡി സിനിമയാണ് മഹേഷിന്‍റെ പ്രതികാരം. ബിജുവിനെ പോലെതന്നെ തട്ടിയും തടഞ്ഞും ഒഴുകുന്ന ഒരു പ്രകൃതം തന്നെയാണ് മഹേഷിനും എങ്കിലുംശക്തമായ ഒരു ഗ്രാമ ജിവിതത്തിന്റെ  അടിയോഴുക്കുണ്ട് മഹേഷിനു . കൊച്ചിയിലെ  നഗര ജീവിതത്തിലെ ഒഴുക്കുകെട്ട ഊഷരത ബിജുവിന് പ്രതികൂലമായ അനുഭവം കൊടുക്കുന്നിടത് മഹേഷിനു  ഒരു ഒന്നൊന്നര ഭംഗിയാണ് . ഷൈജു വിന്‍റെ ക്യാമറ ഇടുക്കിയുടെ നിഷ്കളങ്കവും വന്യവുമായ ഗ്രാമഭംഗി മനോഹരമായി പകര്‍ത്തി . (  ഫോക്കസ് ഒരല്പം സോഫ്റ്റ്‌ ആയിരുന്നപോലെ തോന്നി . മറ്റാര്‍ക്കെങ്കിലും അങ്ങനെ തോന്നിയോ എന്നറിയില്ല , തിയേറ്റര്‍ന്‍റെ അവനാണ് സാധ്യത ) ആഷിക് അബുവിന്‍റെ സ്കൂളില്‍ നിന്ന് സിനിമ പഠിച്ച ദിലേഷ് ന്‍റെ ഫൈനല്‍ എക്സാം ആയിരുന്നു മഹേഷിന്‍റെ പ്രതികാരം. അതില്‍ പാസായി എങ്കിലും ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇനിയും മുന്നോട്ടു ഏറെ ദൂരമുണ്ട്.
                 ഫഹദ്  എന്ന നടന്‍റെ അന്യാദ്രിശ്യമായ അഭിനയസവിശേഷതയാണ് മഹേഷിന്‍റെ പ്രതികാരത്തിന്റെ പ്രധാന ആകര്‍ഷണം .തുടര്‍ച്ചയായ പരച്ചയങ്ങള്‍ക്ക്ശേഷം ഫഹദ് തിരിച്ചുവരുന്നതിന്റെ ഒരു സൂചനകൂടിയുണ്ട് ഈ സിനിമയില്‍ . ഇടുക്കിയിലെ ഒരുസാധാരണ നാട്ടിന്‍പുറത്ത് കാരന്‍ ഫോട്ടോഗ്രാഫര്‍ , അയാളുടെ പ്രണയംഅല്ലറചില്ലറ പ്രശ്നങ്ങള്‍ അങ്ങനെ വളരെ  realistic ആയിതന്നെയാണ് മഹേഷും പ്രേക്ഷകരോട് സംവദിക്കുന്നത് . പക്ഷെ ഒരു താരതമ്യനിരീക്ഷണം നടത്തുമ്പോള്‍ ശ്യാംപുഷ്ക്കരന്‍റെ തിരക്കഥക്ക് കുറച്ചുകൂടി ആത്മാവ്ഉള്ളതായി തോന്നും .തന്‍റെസ്വസിദ്ദമായ അഭിനയരീതികൊണ്ട് ഫഹദ് ആളുകളെ കയ്യിലെടുക്കും .വളരെ തന്മയത്വത്തോടെ ഫഹദ്മഹേഷാകുന്നത് നമുക്ക്കാണാം ;ഒപ്പം ഒരു ഗ്രാമീണഭംഗിയില്‍ നിറഞ്ഞുനില്‍ക്കുന്ന ദ്രിശ്യമികവും .എടുത്തുപറയേണ്ട
മറ്റൊരു ഘടകം  സൗബിന്‍ ആണ് .പ്രേക്ഷകരെ തന്‍റെ  സ്വാഭാവിക  ശൈലികൊണ്ട് ചിരിപ്പിക്കാന്‍ അയാള്‍ക്കായി . ഒരു മരണവീട്ടില്‍ നിന്നും തുടങ്ങുന്ന ഒരു  തര്‍ക്കത്തിന്‍റെ ചുവടുപിടിച്ചു വികസിക്കുന്ന  ഒരു കഥാരീതി പിന്നീടു അതിന്‍റെ തുടര്‍ച്ചയായ കുറെസംഭാവവികസങ്ങളിലൂടെ സഞ്ചരിച്ചു പ്രേക്ഷകനെ  കളിയാക്കാതെ നന്നായി പറഞ്ഞവസാനിപ്പിക്കുന്നു . ഒരു അതിഭീകര ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ലേക്ക്  കൊണ്ടുപോകുന്ന രീതിയില്‍ അല്ലാതെ ഉള്ളകഥ വളരെ ലീനിഎര്‍ ആയി പറഞ്ഞുപോകുന്ന ആഖ്യാനസുഖം ബിജുവിലും മഹേഷിലും കാണാം . ഏതാണ്ട് ഒരേ രീതിയില്‍  തന്നെ വലിയ ബഹളങ്ങള്‍ ഇല്ലാതെ  മെലോഡ്രാമയും കെട്ടുകാഴ്ചകളും ഇല്ലാതെ റിയാലിറ്റിയോട് ഏറ്റവും ചേര്‍ന്ന് നിന്ന് കഥ പറയാന്‍ ഉള്ള  ശ്രമത്തിനു  അബ്രിഡും ദിലേഷും നിറഞ്ഞ കയ്യടി അര്‍ഹിക്കുന്നു .
                 കൊച്ചി നഗരത്തിന്‍റെ ഒരു പശ്ചാത്തലം  ഒരു പോലീസ് കഥ പറയാന്‍ ചില്ലറയൊന്നും  അല്ല തിരകഥാകൃത്ത്കൂടിയായ സംവിധായകനെ സഹായിക്കുന്നത് ആക്ഷന്‍ ഹീറോ ബിജുവില്‍ .കഥ വികസിപ്പിക്കാന്‍ വേണ്ട  ഒരു ക്രിമിനല്‍ പേരുദോഷം  കൊച്ചിക്ക്‌  ഉള്ളതുകൊണ്ട്  ഒരു കൃത്രിമത്വം ഇല്ലാതെ കഥപറയാന്‍ ഇത് സഹായിക്കും . എന്നാല്‍ അതിന്‍റെ മറുവശം എന്നപോലെ ക്ലോസ് അയ ഫ്രെയിമുകളും  ഒരു നഗരത്തിന്‍റെ കളര്‍ ടോണും എല്ലാം കൊണ്ട് ഒരു ദ്രിശ്യ ദാരിദ്ര്യം അല്ലെങ്കില്‍ ഏകതാനത ഒക്കെ കണ്ണിനെ മുഷിപ്പിക്കുന്നും ഉണ്ട് . ഇടുക്കി പോലെ വിശാലമായ ഫ്രെയിം; ഷൈജുവിനെപോലെ ഒരു ക്യാമറമാന്‍ - ഇതില്‍ കൂടുതലെന്തെങ്കിലും ദിലേഷ് ആഗ്രഹിച്ചാല്‍ അഹങ്കാരമായിപോവും .  അത്ര മനോഹരമായ ഒരു  വിഷ്വല്‍ ട്രീട്മെന്റ്റ് ആണ് മഹേഷിനുള്ളത് . തോട്ടിലും കുളത്തിലും ഉള്ള കുളിയും കല്ലേല്‍ ഹവായി ചെരിപ്പും കാലും തേച്ചു മിനുക്കലും ഒക്കെ  വഴിപോക്കന്റെയും നൊസ്റ്റാള്‍ജിയ ആണ് . ഒഴുക്കി വന്നു കിട്ടുന്ന കൊടമ്പുളിയും ജാതിക്കയും ഒക്കെ ബോണസും. ഇടുക്കിയുടെ നാടന്‍ ഫ്രെയിമുകളില്‍  തന്‍റെ സമകാലികര്‍ക്കു ആര്‍കും സാധികാത്തത്ര അനായാസതയോടെ മഹേഷിനെ ജീവനുള്ളതാക്കി തീര്‍ക്കാന്‍ ഫഹദിനായി.
                    സിനിമയുടെ ഫോര്‍മുല ചേരുവകള്‍ കലര്‍ത്തി രുചികളയാതെ നല്ല ചെറുതീയില്‍ നന്നായി പാകം ചെയ്ത ഒരു സുഖം രണ്ടു സിനിമക്കും ഉണ്ട് . പക്ഷെ ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സജീവ പ്രേക്ഷകനെ എങ്ങനെ തൃപ്തിപെടുതും എന്നത് സംശയമാണ് . നിവിന്‍ പോളിയുടെ ഇപ്പോളത്തെ ജനസമ്മതിയെ വേണ്ടപോലെ ഉപയോഗിക്കാനുള്ള ഒരു  ചടുലത ഒരിടത്തും ഇല്ലാത്ത ഒരു സിനിമയായാണ് ബഹുഭൂരിപക്ഷത്തിനും ഇത് അനുഭവപ്പെടുക എന്ന് തോന്നുന്നു . അവിടെയാണ് നിരന്തരമായ പരാജയങ്ങളിലൂടെ കടന്നുപോകുന്ന ഒരു നടനെ വളരെ നന്നായി ഉപയോഗപ്പെടുത്തി ഒരു സിനിമ വിജയപടവുകള്‍ കയറുന്ന സൂചന തരുന്നത് . പ്രതീക്ഷകളുടെ ഭാരവുമായി തിയേറ്ററുകളില്‍ മൂക്കുത്തി വീണുപോകാനുള്ള  ഒന്നാന്തരം സാധ്യതയാണ് ആക്ഷന്‍ ഹീറോ ബിജു. എന്നാല്‍ ഫഹദ് എന്ന നടന്‍റെ തിരിച്ചുവരവിന്‍റെ ലക്ഷണങ്ങളാണ് മഹേഷിന്റെ പ്രതികാരം .
             ഒരു നടന്‍ എന്ന നിലയില്‍ നിവിന്‍ പോളി ഇനിയും കുറേകൂടി ഹോം വര്‍ക്കും ഇമ്പോസിഷനും ഒക്കെ ചെയേണ്ടിവരും എന്ന്  സുവ്യക്തമായി വായിച്ചെടുക്കാന്‍ ആക്ഷന്‍ ഹീറോ ബിജുവില്‍ നിന്ന് സാധിക്കും . ഒരുപാടു ചിന്തകള്‍ക്കോ ബുദ്ധിജീവി ചര്‍ച്ചകള്‍ക്കോ ഒന്നും തിരികൊളുത്താനുള്ള ചൂട് രണ്ടു സിനിമകള്‍ക്കും ഇല്ല . നിര്‍ദോഷമായ പ്രമേയങ്ങളിലൂടെ, വല്യ ചാരിത്ര്യ പ്രസംഗങ്ങളോ വിവാദങ്ങളോ ഒന്നും തൊടുത്തു വിട്ടു പ്രേക്ഷകനെ ബുദ്ധിമുട്ടിക്കാതെ കള്ളും പുകയും മാംസപ്രദര്‍ശനവും നടത്താതെ  എടുത്ത രണ്ടു സിനിമകളും പ്രശംസ അര്‍ഹിക്കുന്നു.
(വഴിപോക്കന്‍)