Wednesday 15 October 2014

AMORES PERROS- വേറിട്ട ഒരു മെക്സിക്കന്‍ ചലച്ചിത്രവിസ്മയം


    ഇന്ത്യന്‍ സിനിമക്കും ഹോളിവുഡിനും  അപ്പുറമുള്ള സിനിമാകാഴ്ചകള്‍ തേടിപ്പോയപ്പോളൊന്നും വഴിപോക്കന് നിരാശനാകേണ്ടിവന്നിട്ടില്ല . അമോറെസ് പെറോസ്(AMORES PERROS)  എന്ന മെക്സിക്കന്‍ സിനിമയെപ്പറ്റി ആദ്യം കേള്‍ക്കുന്നതും കാണുന്നതും BABEL ഇറങ്ങിയ സമയത്താണ് . BABEL ന്‍റെ സംവിധായകന്‍ Alejandro Gonzalez Inarritu വിന്‍റെ ആദ്യ സിനിമയാണ് സ്പാനിഷ്‌ ഭാഷ സംസാരിക്കുന്ന ഈ മെക്സിക്കന്‍ ക്ലാസ്സിക് ചിത്രം . ഇന്നലെ ഒരു സുഹൃത്തിന്‍റെ വായില്‍ നിന്ന് അപ്രതീക്ഷിതമായി ഈ സിനിമയെപറ്റി കേട്ടതുകൊണ്ടും ഒരല്‍പം സമയം കിട്ടിയതുകൊണ്ടും ഒരു ചെറിയ ആസ്വാദനം എഴുതാനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പ് . 

                  ഒരേ സമയത്ത്  മെക്സിക്കോ സിറ്റിയില്‍ സംഭവിക്കുന്ന മൂന്നു കഥകള്‍ പറയുന്ന ഒരു ആന്തോളജി സിനിമയാണ് അമോറെസ് പെറോസ്. മൂന്നു കഥകളിലെയും കഥാപാത്രങ്ങള്‍ഒരു റോഡ്‌ അപകടത്തില്‍ സന്ധിക്കുന്നു എന്നല്ലാതെ ഇവരെ കൂട്ടിയിണക്കുന്ന മറ്റു കാര്യങ്ങള്‍ ഒന്നും സിനിമയില്‍ ഇല്ല . സഹോദരന്‍റെ ഭാര്യയോട്‌ ഇഷ്ടംതോന്നി അവളുമായി നാടുവിടാന്‍ നായ്‌ പോര്  നടത്തി കാശുണ്ടാക്കുന്ന octavio യുടെ കഥയാണ് ആദ്യതെത് . താന്‍ ഉണ്ടാക്കിയ കാശുമായി സഹോദരനും ഭാര്യയും നാടുവിടുന്ന ദുരവസ്ഥയാണ് അയാളെ കാത്തിരുന്നത് . പട്ടി പോരിനിടയില്‍ തന്നെ പ്രിയപ്പെട്ട നായ cofi യെ വെടിവച്ച എതിര്‍വിഭാഗക്കാരനെ കത്തിക്ക് കുത്തി അവിടെനിന്നു തന്‍റെ സുഹൃത്തിനും മുറിവേറ്റ cofiക്കുമൊപ്പം രക്ഷപെട്ടു വരുമ്പോള്‍ ആണ് ആ അപകടം സംഭവിക്കുന്നത്‌ . octavio യുടെ കാര്‍ ഇടിക്കുന്നത്‌ ഒരു മോഡല്‍ അയ valeria എന്ന പെണ്‍കുട്ടിയുടെ കാറില്‍ ആണ് . അപകടത്തില്‍ കാലിനു ഗുരുതരമായി പരിക്കേറ്റു തന്‍റെ കാമുകനും ഒരു മാസികയുടെ പ്രസാധകനുമായ ഡാനിയേല്‍ എന്ന ആളുടെ പരിചരണത്തില്‍  ഒരു ഫ്ലാറ്റില്‍ കഴിയുന്ന valeria യുടെ കഥയാണ് രണ്ടാമതെത് . തന്‍റെ കാരിയര്‍ തകര്‍ന്നുപോകും എന്ന ഭയത്തില്‍ മാനസികമായി തകര്‍ന്നിരിക്കുന്ന അവളെ കൂടുതല്‍ ആഘാതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് പ്രിയപ്പെട്ട നായ്കുട്ടി റിച്ചി നിലത്തു പാകിയിരിക്കുന്ന പലകയുടെ ഇടക്ക് പെട്ടു. ആ സംഭവം അവര്‍ക്കിടയില്‍ പരസ്പരം ഒരു വിഴുപലക്കലിന് തുടക്കം കുറിക്കുകയും ഒടുവില്‍ നായയെ രക്ഷിക്കാന്‍ ശ്രമിച്ചു വീണ്ടും കാലിനു വേണ്ടും പരിക്കേറ്റ് അത് മുറിച്ചു കളയേണ്ടി വരുന്നു . 
വേറെ ഭാര്യയും കുഞ്ഞുമുള്ള ഡാനിയേല്‍ മനസ്സുമാറി ചിന്തിക്കുന്നത് പറഞ്ഞു ആ കഥതീരുന്നു . 

           കാറപകടം നടക്കുന്ന സമയത്ത് അവിടെ തെരുവില്‍ ഒരാളെ കൊല്ലാന്‍ കാശുവാങ്ങി തക്കം പാര്‍ത്തിരുന്നEl Chivo എന്ന തെരുവില്‍ ജീവിക്കുന്ന മറ്റൊരു വ്യക്തിയുടെ കഥയുംകൂടി പറയുന്നു സിനിമ. ഒരു സ്കൂള്‍ അദ്ധ്യാപകനായ അയാള്‍ ഗറില്ല പോരാളിയായി ജയില്‍ വാസം കഴിഞ്ഞു വന്നു പോയകാലത്തിന്റെ പാപഭാരവും പേറി ജീവിക്കുകയാണ് . അയാള്‍ ഒരുപാടിഷ്ടപ്പെടുന്ന സ്വന്തം മകളുടെ ഓര്‍മ്മകള്‍ അയാളെ വേട്ടയടിക്കൊണ്ടിരിക്കുന്നു . തെരുവില്‍ ആക്രി പെറുക്കിയും , സമ്പന്നര്‍ക്ക്വേണ്ടി കാശിനു ആളുകളെ കൊന്നും തെരുവ് നായ്ക്കള്‍ക്ക് അഭയം നല്‍കിയും ഒക്കെ അയാള്‍ ജീവിക്കുന്ന വിചിത്രമായ ജിവിതം . അതിന്‍റെ അവസാനം ചില തിരിച്ചറിവുകളിക്ക് എന്ന പോലെ നടന്നകലുന്ന ആ മനുഷ്യന്‍ . കഥ മുഴുവന്‍ പറഞ്ഞു രസച്ചരട് പൊട്ടിക്കാതെ ഇരിക്കുന്നതാകും നല്ലത് എന്ന് തോന്നിയത് കൊണ്ട് ഒരു ചെറിയ വിവരണം മാത്രമേ  ഇവിടെ എഴുതിയോള്ളൂ. 
           അമോറെസ് പെറോസ് മെക്സിക്കന്‍ PULP FICTION  എന്നാണ് സിനിമാ പ്രേമികള്‍ വിളിക്കുന്നത്‌ . ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സ്ഥിരം കാഴ്ചകളും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വലിയ അന്തരവും ഒക്കെ ഈ സിനിമയില്‍ മിഴിച്ചു നില്‍ക്കുന്നത് കാണാം . സമൂഹത്തിന്‍റെ കീഴ്‌ തട്ടിലുള്ളവരുടെയും , മദ്ധ്യ, ഉപരി വര്‍ഗങ്ങളുടെയും പ്രതീകാത്മക അവതരണമായിട്ടാണ് സിനിമാ നിരൂപകര്‍ അമോറെസ് പെറോസ് നെ കണ്ടത് . ഒപ്പം മനുഷ്യ ബന്ധങ്ങളുടെ തീവ്രതയുടെയും മനുഷ്യന്‍റെ അടങ്ങാത്ത അസക്തികളുടെയും ത്രിഷ്ണയുടെയും ഒക്കെ ബിംബവല്കരണവും ഇതില്‍ ഉണ്ട് . പട്ടിപോരും ,  തോക്ക് കൊണ്ടുള്ള കളികളും ലാറ്റിനമേരിക്കയുടെ മുഖമുദ്രയായ ക്രമസമാധാന ലഘനവും അരാജകത്വവും ഒക്കെ സിനിമയില്‍ പറയാതെ പറയുന്നു . 
        നായ്ക്കളോട് ഉള്ള സ്നേഹം എന്ന അര്‍ഥം വരുന്ന സ്പാനിഷ്‌ വാക്കാണ്‌ അമോറെസ് പെറോസ്. ഈ സിനിമയിലെ മൂന്നു കഥകളിലും നായ്ക്കള്‍ പ്രധാന കഥാപാത്രമായി മാറുന്നു. OCTAVIO യുടെ cofi എന്ന നായയെ പോര് പഠിപ്പിച്ചു അവസാനം CHIVO യുടെ പട്ടിക്കൂട്ടത്തെ മുഴുവന്‍ പോരുകൂടി കടിച്ചു കൊല്ലുന്നത് നമ്മെ കാണിച്ചുതന്നുകൊണ്ട് സംവിധയകന്‍ ഓര്‍മ്മിപ്പിക്കുന്നത് മനുഷ്യന്‍റെ സ്വഭാവം തന്നെയാണ് . ലോക സിനിമാ പ്രേമികള്‍ നല്ല സിനിമയുടെ ഗണത്തില്‍ കരുതിപോരുന്ന ഒരു ചിത്രമാണ്‌ അമോറെസ് പെറോസ്. അക്കാദമി അവാര്‍ഡ് നാമനിര്‍ദ്ദേശം മുതല്‍ കാന്‍ ചലച്ചിത്ര വേദിയില്‍ വരെ പ്രദര്‍ശിപ്പിച്ചു ഒരുപാടു പുരസ്കാരങ്ങളും കയ്യടിയും വാരിക്കൂട്ടിയ ഒരു സിനിമയാണ് ഇത് . 
          സബ്ടൈറ്റില്‍ വായിച്ചു സിനിമാകണ്ടാല്‍ ആരോച്ചകമാവാത്ത , ലോകത്തിലെ മികച്ച സിനിമകള്‍ തേടിപ്പിടിച്ചു കാണുന്ന നല്ല സിനിമയെ സ്നേഹിക്കുന്ന എന്‍റെ കൂട്ടുകാര്‍ക്കു ഈ സിനിമ നിര്‍ദേശിക്കുന്നു . വേറിട്ട സിനിമാ അനുഭവമായി വഴിപോക്കന് തോന്നിയ സിനിമയാണ് . 

Monday 17 February 2014

ഓം ശാന്തി ഓശാന

    
             മിഥുന്‍ മാനുവല്‍ എഴുതി ജൂഡ് ആന്റണി സംവിധാനം ചെയ്ത സിനിമ ഓം ശാന്തി ഓശാന കണ്ടു .  കണ്ടിട്ട് കുറച്ചു ദിവസം കഴിഞ്ഞു എങ്കിലും ഇപ്പോളാണ് ഒന്ന് എഴുതാന്‍ സമയം കിട്ടിയത് . മലയാളസിനിമയില്‍ ഒരുപാടു തവണ കണ്ടുമടുത്ത ഒരു ക്ലീഷെ  പ്രമേയത്തെ അവതരണം കൊണ്ട്  പുതുമ തോന്നിപ്പിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചു എന്നത് മാത്രമാണ് ഈ സിനിമയെ പറ്റി പറയാന്‍ തോന്നുന്ന നല്ല കാര്യം . ഒരു വിമര്‍ശനം എന്ന രീതിയില്ലാതെ തികച്ചും വ്യക്തിപരമായി എനിക്കനുഭവപ്പെട്ടപോലെ സിനിമയെ നോക്കിക്കാണാന്‍ ആണ് എല്ലായിപ്പോഴെയും പോലെ ഈ കുറിപ്പിലും ശ്രമിക്കുന്നത് .

പൂജ മാത്യു ( നസ്രിയ ) എന്ന പെണ്‍കുട്ടിയുടെ കൌമാര യവ്വന മനസ്സിലൂടെ , അവളുടെ  വികാര വിചാരങ്ങളിലൂടെ , സഹാസങ്ങളിലൂടെ പ്രണയത്തിലൂടെ ഒക്കെ സഞ്ചരിച്ചു പ്രണയസാഫല്യത്തിന്‍റെ സ്ഥിരം ക്ലൈമാക്സില്‍ അവസാനിക്കുന്ന  ഓം ശാന്തി ഓശാന മലയാളത്തിലെ സ്ഥിരം പ്രണയ സിനിമാ വഴികളിലൂടെതന്നെയാണ് സഞ്ചരിക്കുന്നത് .  ഒരുപാടു കേട്ടും കണ്ടും പറഞ്ഞും ഒക്കെ പഴകിയ കഥയും കഥാഗതിയും ഒക്കെ ആണെങ്കിലും അങ്ങേയറ്റം സൂക്ഷ്മായ രചനകൊണ്ടും അവതരണ ശൈലികൊണ്ടും സിനിമയെ ഒരു പുതുമയുള്ള മികച്ച അനുഭവമാക്കി മാറ്റാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട് അല്ലെങ്കില്‍ അതിനു ആത്മാര്‍ഥമായി തന്നെ ശ്രമിച്ചിട്ടുണ്ട് .  ചില പഴയ വീഞ്ഞുകള്‍ പുതിയ കുപ്പിയില്‍ നിറച്ചാലും മതി . നല്ല കമനീയമായ , ആകര്‍ഷണീയമായ പുത്തന്‍ സ്ഫടികകുപ്പികളില്‍ ലഭിക്കുമ്പോള്‍ പഴയതാണോ പുതിയതാണോ എന്നുപോലും ചിന്തിക്കാന്‍ ശ്രമിക്കില്ല .
സിനിമ കഥപറയുന്ന കാലഘട്ടവുമായി കഥയും കഥാപാത്രങ്ങളും എന്തിന് സംഭാഷണശൈലി , ജീവിതരീതി ഒക്കെ  ഇഴുകിചേരാതെ വേറിട്ട്‌ നില്‍ക്കുന്നതായി കാണപ്പെട്ടു . എത്രയും സാഹസികയാവാന്‍ തൊണ്ണൂറുകളുടെ അവസാനം  കേരളത്തിലെ ഗ്രാമങ്ങളില്‍ ഒരു പെണ്‍കുട്ടിക്ക് സാധിക്കുമായിരുന്നു എന്ന് പറഞ്ഞാല്‍ അവിശ്വസനീയം എന്നേ പറയാനുള്ളൂ . മരം കേറിയും മാവില്‍ എറിഞ്ഞും നടക്കാന്‍ മാത്രം ഉള്ള  സ്വാത്രന്ത്ര്യം വീട്ടില്‍ ഉണ്ടെങ്കില്‍ പോലും നമ്മുടെ നാട്ടുകാര്‍ സമ്മതിക്കുമായിരുന്നോ എന്നും കണ്ടറിയണം .  സര്‍വ്വസമ്മതനും നാട്ടുകാരുടെ കണ്ണിലുണ്ണിയും ഒക്കെയായ നായകനും അവനെക്കണ്ട്  മൂക്കുംകുത്തി വീഴുന്ന നായികയും ഒക്കെ എത്ര പുതുമയുടെ ആവരണംകൊണ്ട് മുഖം മിനുക്കിയാലും  കണ്ടുമടുത്ത സ്ഥിരം കാഴ്ച്ചകള്‍ തന്നെയാണ് അവശേഷിപ്പിക്കുക . വെറും കാഴ്ചകള്‍ക്കപുറം തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കൂടെ കൊണ്ടുപോകാന്‍ ഒരു മുഹൂര്‍ത്തമോ  രംഗമോ  ഒന്നും വഴിപോക്കന് മനസ്സില്‍ ബാക്കിയുണ്ടായിരുന്നുമില്ല .
അഭിനയത്തിന്‍റെ കാര്യമെടുത്താല്‍ നസ്രിയയെ വെറുതെ കയറൂരി വിട്ടിരിക്കുകയാണ് . ചിലപ്പോള്‍ അഭിനയിക്കും , ചിലപ്പോള്‍ തോന്നിയതുപോലെ കാണിക്കും ,  അതാണ് ഈ സിനിമയിലെ രീതി . അധികമൊന്നും ചെയ്യാന്‍ ഇല്ലായിരുന്നു എങ്കിലും നിവിന്‍ കഥാപാത്രത്തോട് നീതിപുലര്‍ത്തി . മറ്റഭിനേതാക്കള്‍ ആരും തന്നെ     മോശമാക്കിയിട്ടില്ല .  അഭിനയിച്ചു തകര്‍ക്കാന്‍ മാത്രം   വല്യ കഥാപാത്രങ്ങളെ  ഒന്നും രചയതാവ് സൃഷ്ടിച്ചു വച്ചിട്ടില്ല എന്നതുകൊണ്ട്‌ വലിയൊരു സൂക്ഷ നിരീക്ഷണം ഒന്നും ഇവിടെ നടത്തേണ്ട ആവശ്യവും ഇല്ല .
എടുത്തുപറയാന്‍ ചിലത്:-
1.  NARRATION രീതി അവലംബിക്കുമ്പോള്‍ സാധാര സംഭവിക്കാറുള്ളതുപോലെ  കഥപറയുന്ന  ആള് സീനുകളില്‍ ഇല്ലാതിരിക്കുന്ന അബദ്ധം ഈ ചിത്രത്തില്‍ തീരെ സംഭവിച്ചിട്ടില്ല .
2. മുന്നേ പറഞ്ഞതുപോലെ അവതരത്തിലെ പുതുമയും  ചടുലതയും .
3. അധികം ടി . വി. യില്‍ ഒന്നും പ്രത്യക്ഷപ്പെടാറില്ലാത്ത  മലയാളത്തിലെ സൂപ്പര്‍ ഹിറ്റ്‌ തിരക്കഥാകൃത്തു രണ്‍ജി പണിക്കരെ ഒരു മുഴുനീള കഥാപാത്രമായി കണ്ടത്തില്‍ സന്തോഷം തോന്നി .
4.. വ്യക്തമായി  കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതില്‍ വന്ന അപാകത . കുറഞ്ഞ പക്ഷം നായികാനായകന്മ്മാര്‍ എങ്കിലും  കുറച്ചുകൂടി  രചയിതാവിന്‍റെ   ശ്രദ്ധയും പരിചരണവും ഒക്കെ അര്‍ഹിച്ചിരുന്നു . ശില്‍പ്പിയുടെ ഉളിക്ക് നല്ല മൂര്‍ച്ചയും വേണ്ടത് വേണ്ടതുപോലെ കൊത്തിക്കളയാനുള്ള  വിവേചന ബുദ്ധിയും ഉണ്ടാകുമ്പോളെ നല്ല ശില്‍പ്പങ്ങള്‍ ഉണ്ടാകൂ.

പൊതുവേ മികച്ച അഭിപ്രായം നേടിയ സിനിമയെ ക്കുറിച്ച് ഭൂരിപക്ഷത്തില്‍ നിന്ന് വിഭിന്നമായ ഒരു അഭിപ്രായം പറയേണ്ടി വരുന്നു എന്നതുകൊണ്ടുതന്നെ ഇതു എഴുതേണ്ട എന്നാണ് ആദ്യം കരുതിയത്‌ . പക്ഷെ എഴുതുമ്പോള്‍ സ്വന്തം അഭിപ്രായം പറയാന്‍ ഞാന്‍ മടികാണിക്കാറില്ല , ആര്‍ക്കു എന്ത് തോന്നിയാലും .  യുവജനങ്ങളെ ഉന്നവച്ചു ചെയ്ത സിനിമ എന്നത് കൊണ്ട് തന്നെ പ്രണയവും അതിന്‍റെ അനുബന്ധകാഴ്ചകളും ഒക്കെ  നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്  . പക്ഷെ ഒരു  സിനിമയെന്ന നിലയില്‍ ഒരു ചെറു ആകര്‍ഷണം അല്ലാതെ ഉള്ളം നിറഞ്ഞൊരു ഇഷ്ടം  ഈ സിനിമയോട്  വഴിപോക്കന് തോന്നിയില്ല എന്നത് തന്നെയാണ് സത്യം .
                               -വഴിപോക്കന്‍

Tuesday 4 February 2014

1983 - ക്രിക്കെറ്റിന്‍റെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ട് ഒരു സിനിമ

                       
                           അബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983  കണ്ടു . ക്രിക്കറ്റ്‌നെ  ജീവവായു പോലെ മനസ്സില്‍ ആവാഹിച്ചു ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതകഥ എന്ന് ഒറ്റവാക്കില്‍ പറയാവുന്ന ചിത്രം . എണ്‍പതുകളിലും തൊണ്ണൂറുകളിലും  ഇന്ത്യന്‍ യുവാക്കളുടെ മനസ്സിലേക്ക് കാട്ടുതീപോലെ പടര്‍ന്നുകയറിയ ക്രിക്കറ്റ് വികാരത്തിന്‍റെ ഗൃഹാതുരമുണര്‍ത്തുന്ന ഒരു ഓര്‍മ്മക്കുറിപ്പാണ് ഈ ചിത്രം . ഓര്‍മകളുടെ കൈപിടിച്ച് നമ്മുടെ മനസ്സ്  ഈ സിനിമയ്ക്കൊപ്പം ഒരുപാടു പിന്നിലേക്ക്‌ പോയി നമ്മുടെ ബാല്യ-കൌമാരങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍  മാറ്റങ്ങള്‍ക്കു വഴിമാറി നാം എന്നോ കൈവിട്ട നമ്മുടെ കൊച്ചുസന്തോഷങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക് കൂടി സംഭവിക്കുകയാണ് ഇവിടെ . ഒരു തലമുറയുടെ  മറന്നുപോയ ഭൂതകാലം ചികഞ്ഞെടുത്തു വിസ്മയം തീര്‍ക്കുന്ന ഈ ചിത്രത്തിന്‍റെ എല്ലാ അണിയറക്കാരും ഒരു മികച്ച കയ്യടി അര്‍ഹിക്കുന്നു .

                        ഇന്ത്യന്‍ ജനതയുടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വല്യ സ്വാധീന ശക്തി സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ എന്ന  മഹാനായ ക്രിക്കറ്റ്‌ കളിക്കാരന്‍ ആയിരുന്നു എന്നത് ഒരു അനിഷേധ്യ സത്യമാണ് . തന്‍റെ അനുപമ സുന്ദര കേളി ശൈലികൊണ്ടും അന്യാദ്രിശ്യമായ വ്യക്തിപ്രഭാവം കൊണ്ടും ജനമനസ്സുകളെ വശീകരിച്ച് സച്ചിനും ഒപ്പം ക്രിക്കറ്റ്‌ എന്ന കായികരൂപവും ഇന്ത്യയിലെ സാധാരണക്കാരന്‍റെ മനസ്സിലേക്ക് സ്ഥിരപ്രതിഷ്ഠ നേടുകയായിരുന്നു .  തന്‍റെ അവസാന ടെസ്റ്റ്‌ മത്സരം കളിച്ചു ആരാധകരെയും ക്രിക്കെറ്റ് ലോകത്തെയും അഭിസംബോധചെയ്തു അദ്ദേഹം നടത്തിയ പ്രസംഗം അത്രമേല്‍ ഹൃദയസ്പര്‍ശിയും ആരാധകരുടെ കണ്ണു നിറയ്ക്കുന്നതുമായിരുന്നു . ആ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ക്രീസില്‍ കൈതോട്ടുവണങ്ങുന്ന സച്ചിനെ കാണിച്ചുകൊണ്ടാണ് 1983  സിനിമ തുടങ്ങുന്നത് . തുടര്‍ന്ന് കപിലിന്‍റെ ചെകുത്താന്‍മ്മാരുടെ  ലോകകപ്പ് ചരിത്രവിജയത്തില്‍ തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റ്‌ന്‍റെ നാള്‍വഴികളുടെ ഒരു സഞ്ചാരമാണ്പിന്നെ  സിനിമയില്‍ .  കളിപ്രേമികളുടെയും സിനിമാപ്രേമികളുടെയും മനസ്സു നിറച്ചു കാഴ്ചകള്‍ കൊണ്ട് ഒരു വിസ്മയം .

              ഇന്ത്യുടെ ആദ്യ ലോകകപ്പ് വിജയം നാട്ടിന്‍പുറത്തെ ടിവി യില്‍ കണ്ടു വളര്‍ന്ന രമേശന്‍(നിവിന്‍ പോളി) എന്ന  വ്യക്തിയുടെ ഓര്‍മ്മകളിലൂടെ ഒരു തലമുറയുടെ തന്നെ ഓര്‍മ്മക്കുറിപ്പായിട്ടാണ് ഈ സിനിമ  സംവദിക്കുന്നത്. ക്രിക്കറ്റ്നെ ജീവനായി കണ്ട് ജീവിക്കുന്ന രമേശന്‍ ഒരു വ്യക്തി എന്നതിലും അപ്പുറം ഒരു പ്രതീകമാവുന്നുമുണ്ട് ഇവിടെ. സിനിമ കാണുന്ന പലര്‍ക്കും തങ്ങളുടെ ബാല്യ കൌമാരങ്ങളുമായി ഒരുപാടു ബന്ധിപ്പിക്കാന്‍ കഴിയുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ  കഥ വികസിക്കുമ്പോള്‍ നാമറിയാതെ ആ പഴയകാലങ്ങളിലാണ്  ചെന്ന് നില്‍ക്കുന്നത് എന്ന്തോന്നും . അവിടെ തെങ്ങിന്‍ മടല്‍ കൊണ്ട് ബാറ്റ് ചെത്തിയും , ഔട്ട്‌ ആകുമ്പോള്‍ തര്‍ക്കിച്ചും , സ്വന്തം ടീം ലെ ബാറ്റ്സ്മാന്‍ ഔട്ട്‌ ആകാന്‍ പ്രാര്‍ഥിച്ചും , സിക്സര്‍ അടിച്ചു പത്തുകാണാതെ പോകുമ്പോള്‍ അടിച്ചവനെ കുറ്റം പറഞ്ഞും , ഇന്നുപോയ പന്ത് തപ്പിചെല്ലുമ്പോള്‍ ഇന്നലെ കളഞ്ഞുപോയ പന്ത് കിട്ടുന്ന ഭാഗ്യത്തില്‍ ദൈവത്തെ സ്തുതിച്ചും , ഓടു അടിച്ചുപൊട്ടിച്ചതിനു നാട്ടുകാരുടെയും വീട്ടുകാരുടെയും ചീത്ത കേട്ടും , ദൂരദര്‍ശന്‍ന്‍റെ മുന്നില്‍ ഇരുന്നു ക്രിക്കറ്റ്‌ ഉം  ഭീംസെന്‍ ജോഷിയുടെ  പാട്ടും ഒക്കെ കേട്ടും , കാറ്റടിച്ചു തിരുഞ്ഞുപോയ ആന്റിന തിരിച്ചും ഒക്കെ നില്‍ക്കുന്ന നമ്മളെയും നമ്മുടെ കൂട്ടുകാരെയും ഒക്കെ നമുക്ക് കാണാന്‍ ആവുന്നു .

                  നഴ്സറിയില്‍ പോകുന്നതിനു മുന്‍പേ ക്രിക്കറ്റ്‌ കിറ്റ്‌ പിറന്നാള്‍ സമ്മാനമായി കിട്ടി വില്ലോബാറ്റുകൊണ്ട് കളിച്ചു തുടങ്ങിയ  യുവ തലമുറയ്ക്ക്  കൈലിമുണ്ടുംഉടുത്തു  പാരഗന്‍ ചെരിപ്പും ഇട്ട്  മടല്‍കൊണ്ട് ചെത്തിയ ബാറ്റുമായി പാടത്ത് ടൂര്‍ണമെന്റ് കളിക്കുന്ന  ഒരു തലമുറയുടെ  ഗൃഹാതുരത്വം എത്രകണ്ട് ഉള്‍ക്കൊള്ളാന്‍ കഴിയും എന്നറിയില്ല .  പക്ഷെ  അവരോടു പറയാന്‍ ഈ സിനിമക്ക് ഒരു കഥയുണ്ട് . "നിങ്ങളുടെ ചേട്ടന്‍മ്മാര്‍ ഇങ്ങനെയായിരുന്നു ക്രിക്കറ്റ്‌ കളിച്ചിരുന്നത്" എന്ന് . അവരില്‍ ചില അത്യുഗ്രന്‍ പ്രതിഭകള്‍ ജീവിതത്തില്‍ ഒരിക്കലും ഒരു ഹാര്‍ഡ്ബോളോ, ക്രിക്കറ്റ്‌ കിറ്റോ കാണാതെ സ്റ്റംപര്‍ റബ്ബര്‍ പന്തും ടെന്നീസ് ബോളും  മടല്‍ ചെത്തിയുണ്ടാക്കിയ ബാറ്റും കൊണ്ട് ക്രിക്കറ്റ്‌ കളിച്ചു പാടത്തും റബ്ബര്‍ തോട്ടങ്ങളിലും മാത്രം ഒത്തിങ്ങിപ്പോയിപോയ സച്ചിനും ,  ലാറയും പോണ്ടിങ്ങും ഒക്കെ ആയിരുന്നു എന്ന് .  ഫേസ്ബുക്ക്‌ന്‍റെയും വാട്സ്അപ്പ്‌ന്‍റെയും ഇന്റര്‍നെറ്റ്ന്‍റെയും ഒക്കെ സ്ഥാനത് അവരുടെ ബാല്യങ്ങള്‍ക്ക്‌ നിറം പകരാന്‍ വ്യക്തത കുറഞ്ഞ ദൂരദര്‍ശന്‍ സംപ്രേക്ഷണവും , ആകാശവാണിയും വായനശാലകളും ഒക്കെയേ ഉണ്ടായിരുന്നുള്ളു എന്ന് .

             സിനിമയിലേക്ക് വന്നാല്‍ അഭിനേതാക്കള്‍ എല്ലാം മികച്ചുനിന്നു എന്ന് പറയണം . നിവിന്‍  രമേശനായി മികച്ച പ്രകടനം നടത്തി . കൂടാതെ നിവിന്‍റെ കൂട്ടാളികള്‍ ആയിവന്നര്‍ എല്ലാം കൌമാരപ്രായക്കാരായും  മുതിര്‍ന്നവര്‍ യും തിളങ്ങി , ജോയ് മാത്യു , നിവിനിന്‍റെ ഭാര്യയായി വന്ന കുട്ടി , സീമ . ജി. നായര്‍ , സൈജു, അനൂപ്‌ മേനോന്‍ , ജോജു  എല്ലാവരും തങ്ങളുടെ ഭാഗം മനോഹരമാക്കി . പിന്നെ ആ കൊച്ചു പയ്യന്‍ വളരെ മികച്ച പ്രകടനം തന്നെ നടത്തി . സിനിമയുടെ  ക്യാമറ  വളരെ സാധാരണമായ ഒന്നായി കഥാഗതിക്കൊപ്പം നിന്നു. പ്രേക്ഷകനും സിനിമക്കും ഇടയില്‍ താനോ തന്‍റെ  ക്യാമറയോ  ഉണ്ട് എന്ന്തോന്നിപ്പിക്കാതിരിക്കുന്നതില്‍ പ്രദീഷ് വര്‍മ വിജയിച്ചു എന്ന് എടുത്തു പറയണം . ഒരു ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ നിന്ന് ഒരു സിനിമാ സംവിധായകനിലേക്ക് ഉള്ള ചുവടുമാറ്റം തന്നാലാവും വിധം ഗംഭീരമാക്കാന്‍ അബ്രിഡ് ഷൈന്‍ ശ്രമിച്ചിട്ടുണ്ട് . വരും കാലങ്ങളില്‍ മലയാളസിനിമക്ക് ഇദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാന്‍ വകയുണ്ടെന്നു വിളിച്ചുപറയുന്നുകൂടിയുണ്ട് 1983 എന്ന ആദ്യ സിനിമ .
ഒരു സാധാരണ പ്രേക്ഷകനായി സിനിമയെ നോക്കികാണുമ്പോള്‍ ലളിതവും എന്നാല്‍ മനോഹരവും മായ ഒരു പ്രമേയത്തെ ഒട്ടുംമടുപ്പിക്കാത്ത വിധത്തില്‍ ഒരു സിനിമാരൂപമാക്കി മാറ്റിയിട്ടുണ്ട് ഇവിടെ . നമ്മുടെ ക്രിക്കറ്റ്‌ പ്രേമത്തെയും സച്ചിന്‍ എന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ന്‍റെ  ദൈവത്തെയും ഒക്കെ നന്നായി ചൂഷണം ചെയ്യുന്ന സിനിമ . ഗൃഹാതുരസമരണകള്‍ ഉണര്‍ത്തി ഒരു തലമുറയെ അവരുടെ പോയകാലത്തിന്‍റെ നല്ല ഓര്‍മകളിലേക്ക് തിരിച്ചു നടത്തുന്ന ഒരു സിനിമ . കൂടുതല്‍ ആഴത്തിലേക്ക് ഒരു ഭൂത കണ്ണാടിയിലൂടെ നോക്കിയാല്‍  , വിമര്‍ശിക്കാന്‍ വേണ്ടിമാത്രം വിമര്‍ശിക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക്  പറയാന്‍ ഒരുപാടു കുറ്റവും കുറവും ഒക്കെ ഉണ്ടായേക്കാം . അത്തരത്തില്‍ ചൂഴ്ന്നു നോക്കിയാല്‍ ആദ്യം കണ്ണില്‍പ്പെടുന്ന ചിലതുണ്ട് ഈ സിനിമയിലും . ചിലയിടങ്ങളില്‍ ദുര്‍ബ്ബലമായിപോകുന്നുണ്ട് തിരക്കഥ .  ഒപ്പം ചില യുക്തിരാഹിത്യങ്ങളും കണ്ണില്‍ പെടും . ഒരു സംവിധായകന്‍റെ ആദ്യ സിനിമ    എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ ഭൂതക്കണ്ണാടി നിരീഷണം നടത്തി കീറിമുറിക്കുന്നതിനു പകരം നിറഞ്ഞ മനസ്സുകൊണ്ട് ഒരു കയ്യടിയാണ് ഈ സിനിമ അര്‍ഹിക്കുന്നത് എന്നാണ് വഴിപോക്കന്‍റെ പക്ഷം . സിനിമ തീര്‍ന്നപ്പോള്‍ തിയേറ്റര്‍ നിറഞ്ഞു കേട്ടത് അതുപോലെ മനസ്സ്നിറഞ്ഞ നൂറുകണക്കിന് കയ്യടികള്‍ആയിരുന്നു താനും .

ഒന്നുക്കൂടി കുത്തിയിരുന്ന് ചിന്തിച്ചാല്‍ കായികവിനോദങ്ങളിലും കായികതാരങ്ങളിലും  ആകൃഷ്ടരായി അതിന്‍റെ പുറകെ നാട്ടിന്‍പുറങ്ങളില്‍ പന്തുകളിച്ച് നടന്നു ഹോമിക്കപ്പെടുന്ന , അങ്ങനെ നശിച്ചി പോയിട്ടുള്ള  കുറെയേറെ  ചെറുപ്പക്കാരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അങ്ങനെയൊരു  ജാഗ്രതാ നിര്‍ദേശമോ  സന്ദേശമോ ഒക്കെ കൂടി ഈ സിനിമയിലൂടെ  പരോക്ഷമായിട്ടാണ് എങ്കില്‍കൂടി  പറയുന്നപോലെ തോന്നി വഴിപോക്കന് . ക്രിക്കറ്റ്‌ന്‍റെയും  ഫുട്ബോള്‍ന്‍റെയും ഒക്കെ അമേച്ചര്‍ രൂപങ്ങളായ സോഫ്റ്റ്‌ബോള്‍ ക്രിക്കറ്റ്‌ എന്ന് വിളിക്കുന്ന നമ്മുടെ നാട്ടിന്‍പുറത്തെ കളിയും  പിന്നെ സെവന്‍സ് ഫുട്ബോള്‍ഉം ഒക്കെ കളിച്ചു നടന്നു കൌമാരവും യവ്വനവും നാട്ടിന്‍പുറത്തെ മൈതാനങ്ങളിലും പാടത്തും ഒക്കെയായി ഹോമിച്ചു ജീവിക്കാന്‍ മറന്നുപോയ കുറച്ചു വ്യക്തികളെയെങ്കിലും നേരിട്ടറിയാവുന്ന എനിക്ക് അങ്ങനെയൊരു ഗുണപാഠം കൂടി ഈ സിനിമയില്‍ നിന്ന് വായിച്ചെടുക്കാന്‍ തോന്നി . രമേശനെ പ്പോലെ  കളിയിലും ജീവിതത്തിലും എങ്ങും എത്താതെപോയ ഒരുപാടു പേര്‍ക്ക് നീറുന്ന ഓര്‍മ്മകള്‍ കൂടിയാണ് ഈ സിനിമ .

സച്ചിനെക്കുറിച്ച്  ഹര്‍ഷ ഭോഗ്ലെ   പറഞ്ഞ വാക്കുകള്‍ തന്നെ ഈ സിനിമയെക്കുറിച്ചും പറയാം . "സച്ചിനെ ഇഷ്ടപ്പെടാന്‍ വളരെ എളുപ്പമാണ് " എന്ന് അദ്ദേഹം പറഞ്ഞതുപോലെ  ഈ സിനിമ ഇഷ്ടപ്പെടാനും വളരെ എളുപ്പമാണ് . സച്ചിന്‍റെ ഒരു സ്പര്‍ശം സിനിമയില്‍ ഉടനീളം ഉള്ളപ്പോള്‍ എങ്ങനെയാണു ഈ സിനിമ ഇഷ്ടപ്പെടാതിരിക്കാന്‍ ആവുക ....
                                    (വഴിപോക്കന്‍)

Saturday 25 January 2014

MY LEFT FOOT : THE STORY OF CHRISTY BROWN

 

                  കഴിഞ്ഞ ദിവസം സംസാരത്തിനിടെ ആണ് ഒരു സുഹൃത്ത്‌  ഡാനിയല്‍ ഡേ ലെവിസിന്‍റെ ( Daniel Day Lewis ) ന്‍റെ കാര്യം എടുത്തിട്ടത് . പിന്നെ സംസാരം അദ്ദേഹത്തിന്‍റെ സിനിമകളെപ്പറ്റിയായി .     There Will Be Blood , In the name of father തുടങ്ങി Lincoln വരെ ചര്‍ച്ചയില്‍ വന്നു . പക്ഷേ വഴിപോക്കനെ ഏറ്റവും സ്പര്‍ശിച്ച ചിത്രം My Left Foot: The Story of Christy Brown (1989) തന്നെയായിരുന്നു . ഈ സിനിമ ആദ്യമായി കാണുന്നത് ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആണ്  .  പിന്നീടു പലവട്ടം കണ്ടിട്ടുണ്ട് . ഡേ ലെവിസിന്‍റെ പല സിനിമകളും പലവട്ടം കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ഏറ്റവും അത്ഭുതപ്പെടുത്തിയ പ്രകടനം   My Left Foot തന്നെയായിരുന്നു . സെറിബ്രല്‍ പാള്‍സി  എന്ന രോഗം ബാധിച്ച് ശരീരത്തില്‍ ഇടതുകാല്‍ ഒഴികെ മറ്റൊന്നും സ്വന്തം നിയന്ത്രണത്തില്‍ അല്ലാതെ ജീവിച്ച് , കാലുകൊണ്ട്‌ വരച്ചും ടൈപ്പ് ചെയ്തും  ഒരു ചിത്രകാരനും എഴുത്തുകാരനും ഒക്കെയായിതീര്‍ന്ന ക്രിസ്റ്റി ബ്രൌണ്‍  എന്ന ഐറിഷ്കാരന്‍റെ  അതേ പേരിലുള്ള ആത്മകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് My Left Foot: The Story of Christy Brown (1989). 
  

                       ക്രിസ്റ്റി ബ്രൌണ്‍(Daniel Day Lewis) അയര്‍ലണ്ടിലെ ഒരു സാധാരണ കുടുംബത്തില്‍ ആണ് ജനിക്കുന്നത് . ജന്മനാ തന്നെ സെറിബ്രല്‍ പാള്‍സി രോഗബാധിതന്‍ ആയിരുന്ന ക്രിസ്റ്റിയുടെ ഇടതുകാല്‍ ഒഴികെ മറ്റുശരീരഭാഗങ്ങള്‍ എല്ലാം നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു . തന്‍റെ വൈകല്യങ്ങളോട്  കുറെയൊക്കെ പോരുത്തപെട്ടും  ഇടക്കൊക്കെ കലഹിച്ചും ജീവിച്ചു വരികയാണ് ക്രിസ്റ്റി . അയാളുടെ മനോവ്യാപാരങ്ങളിലൂടെയും  വ്യക്തി ബന്ധങ്ങളിലൂടെയുമാണ്‌ കഥ പുരോഗമിക്കുന്നത് . ക്രിസ്റ്റി യുടെ അമ്മയുമായുള്ള അഗാധമായ അടുപ്പം , സഹോദരങ്ങള്‍ തമ്മിലുണ്ടായിരുന്ന ബന്ധനം , ഇടക്കൊക്കെ പൊട്ടിത്തെറിക്കുന്ന അവരുടെ പിതാവ്  എന്നിങ്ങനെ പൂര്‍ണമായും ആ കുടുംബത്തെ ചുറ്റിപറ്റിതന്നെയാണ് കഥ വികസിക്കുന്നത് .  ക്രിസ്റ്റി ബ്രൌണ്‍ന്‍റെ ആത്മകഥാംശമം ചോര്‍ന്നുപോകാതെ, ആ കുടുംബത്തിലെ  വ്യക്തികളുടെ വൈകാരിക അടുപ്പം  വരച്ചുകാണിക്കുന്ന രീതിയില്‍ കൂടുതല്‍ ഇന്‍ഡോര്‍ ഷോട്ടുകള്‍ കൊണ്ടുള്ള കഥപറച്ചില്‍ ആണ് സിനിമയിലുടനീളം കാണുക . ഇടക്ക് ക്രിസ്റ്റിക്ക് സെറിബ്രല്‍ പാര്‍സി രോഗികളെ ശ്രുശ്രൂഷിക്കുന്ന ഒരു ലേഡി ഡോക്ടറോട്   പ്രണയം തോന്നുന്നുണ്ട് . അതില്‍ മാനസികമായി തളര്‍ന്നുപോയി ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിക്കുന്ന അയാള്‍ പിന്നീടു  സ്വന്തം ജീവിതത്തിലേക്ക് തിരിച്ചുവന്നു . അങ്ങനെ അയാള്‍ ഇടതുകാല്‍ കൊണ്ട് മാത്രം ടൈപ്പ് റൈറ്റര്‍ ചലിപ്പിച്ച് ആത്മകഥ എഴുതുന്നു .. തുടര്‍ന്ന് ക്രിസ്റ്റി ബ്രൌണ്‍ ന്‍റെ ജീവിതം പെട്ടെന്ന് മാറിമറയുന്ന ഒരു സംഭവം കൂടി പറഞ്ഞവസാനിപ്പിക്കുന്നു .

ഡാനിയേല്‍ ഡേ ലെവിസ് എന്ന നടന്‍റെ  അന്യാദ്രിശ്യമായ അഭിനയപ്രകടനം ഒന്ന് മതി ഈ ചിത്രം ഒരിക്കലും മറക്കാതിരിക്കാന്‍ .  ക്രിസ്റ്റിബ്രൌണ്‍ ആയി ഡേ ലെവിസ് നിറഞ്ഞാടി എന്ന് പറയാതെ വയ്യ . ലോകസിനിമയെ ഞെട്ടിപ്പിച്ച അഭിനയപ്രകടനങ്ങളില്‍ ഒന്നുതന്നെയായിരുന്നു ഇത് എന്ന് നിസ്സംശയം പറയാം . മൂന്ന് അകാദമി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഏക നടനായ അദ്ദേഹത്തിന്‍റെ ആദ്യ ഓസ്കാര്‍ പ്രകടനവും ഇതായിരുന്നു . ഈ സിനിമയെക്കുറിച്ച് പറയുമ്പോള്‍ മറ്റെന്തും അതിനുപിന്നിലെ വരൂ . ക്രിസ്റ്റി യുടെ അമ്മയായി വേഷമിട്ട Brenda Fricker  എടുത്തുപറയേണ്ട പ്രകടനമാണ് ഈ ചിത്രത്തില്‍ നടത്തിയിരിക്കുന്നത് . മികച്ച സഹനടിക്കുള്ള അകാദമി പുരസ്‌കാരം അവരെ തേടിയെത്തുക തന്നെ ചെയ്തു .  ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ കഥ , അതും അദ്ദേഹത്തിന്‍റെ ആത്മകഥയെ ആസ്പദമാക്കി സിനിമയില്‍ പറയുമ്പോള്‍ ഉണ്ടാകാവുന്ന എല്ലാ വെല്ലുവിളികളും  ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ഇതിന്‍റെ സംവിധായകന് സാധിച്ചു എന്നത് എടുത്തുപറയേണ്ട മറ്റൊരുകാര്യമാണ് .

    ശരീരത്തില്‍ ഇടതുകാല്‍ ഒഴികെ മറ്റൊന്നും കൃത്യമായി ചലിപ്പിക്കാന്‍ സാധിക്കാതെ , വ്യക്തമായി സംസാരിക്കാന്‍ പോലും സാധിക്കാതെ ജീവിക്കേണ്ടിവരുന്ന ഒരാള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാവും ?  തനിക്കു ചുറ്റുമുള്ള  ലോകത്തോടും മനുഷ്യരോടും  കൃത്യമായി സംവദിക്കാന്‍ കഴിയുന്നില്ല എന്ന ചിന്ത അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും അവര്‍ തങ്ങളുടെ ചുറ്റുപാടുകളില്‍ നിന്ന് ഉള്‍വലിഞ്ഞു അങ്ങേയറ്റം ഏകാന്തവും സംഘര്‍ഷഭരിതവുമായ ഒരു ജീവിതത്തിലേക്ക് എത്തിപ്പെടുകയും ആണ് പതിവ് . സമാനമായ രീതിയിലേക്ക് തന്നെ സഞ്ചരിച്ചിരുന്ന ക്രിസ്റ്റി പക്ഷെ തനിക്കുച്ചുറ്റുമുള്ള പലരുടെയും സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ഭാഗമായി തന്‍റെ സാഹചര്യങ്ങളോട് അങ്ങേയറ്റം പോരുത്തപെട്ട്‌, തന്‍റെ വൈകല്യങ്ങളോട് താതാത്മ്യം പ്രാപിച്ച് ഒരു ചിത്രകാരനും എഴുത്തുകാരനും ഒക്കെ ആയിതീരുകയയിരുന്നു . ഹെലന്‍ കെല്ലറെ പോലെ , സ്റ്റീവന്‍ ഹോക്കിന്‍സിനെ പ്പോലെ , ജോണ്‍ നാഷിനെ പോലെ  ക്രിസ്റ്റി ബ്രൌണും സ്വജീവിതം കൊണ്ട് പൊരുതി ഒരുപാടുപേര്‍ക്ക്  തങ്ങളുടെ വൈകല്യങ്ങളോട് പൊരുതിജീവിക്കാന്‍ മാതൃകയായ മഹാനാണ് . ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ഉള്ള രോഗികളുടെ മാനസികമായ അവസ്ഥയെപ്പറ്റിയും അവരോടു നാം സ്വീകരിക്കേണ്ടുന്ന സമീപനതെപറ്റിയും ഒക്കെ ഗൌരവമായ കുറെ ചിന്തകള്‍ ഉണര്‍ത്തുന്നുകൂടിയും ഉണ്ട് ഈ ചിത്രം .

        ഡാനിയേല്‍ ഡേ ലെവിസിന്‍റെ  അഭിനയപ്രകടനം കൊണ്ട് ഗംഭീരമായ ഈ ചിത്രം ലോകമെമ്പാടും സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളില്‍ ഒന്നാണ് . വഴിപോക്കന് ഏറെ ഇഷ്ടമുള്ള ഈ സിനിമ ഇനിയും കണ്ടിട്ടില്ലാത്ത എല്ലാ സുഹൃത്തുക്കളെയും കാണാന്‍ നിര്‍ബന്ധിക്കുന്നു .
                                               (വഴിപോക്കന്‍ )

Thursday 23 January 2014

രണ്ട് എസ്കോബാറുമാര്‍

   

































             


  ESPN  ന്‍റെ 30 FOR 30  സീരീസില്‍ പെട്ട  ഒരു ഡോകുമെന്ററി ചിത്രമാണ്‌ The Two Escobars (2010). അത്യന്തം സംഭവബഹുലവും പ്രചണ്ഡവുമായ തൊണ്ണൂറുകളിലെ കൊളംബിയയുടെ രാഷ്ട്രീയ - കായിക മേഖലയുടെ നേര്‍ചിത്രം ആണ് ഈ ഡോകുമെന്ററി വരച്ചിടുന്നത് . രണ്ടു വ്യക്തികള്‍ - പബ്ലോ എസ്കോബാറും ( PABLO ESCOBAR ) അന്ദ്രേസ് എസ്കോബാറും ( ANDRES ESCOBAR ) . ഒരുമിച്ചു കേള്‍ക്കുമ്പോള്‍ കുറെ  സമാനതകള്‍ ഉണ്ട് എന്ന് തോന്നുമെങ്കിലും അവര്‍ തമ്മില്‍ പേരിലും മരണത്തിലും മാത്രമേ ഉള്ളു സമാനത . ( രണ്ടുപേരും വെടിയേറ്റ്‌ മരിക്കുകയായിരുന്നു ) . അന്ദ്രേസ് എസ്കോബാര്‍ കൊളംബിയയുടെ ചരിത്രത്തിലെ മികച്ച ഫുട്ബോളര്‍മാരില്‍ ഒരാള്‍ ; പബ്ലോ എസ്കോബാര്‍ രാജ്യത്തെ ഏറ്റവും കുപ്രസിദ്ധനായ സന്തതി  - അധോലോക രാജാവ്‌ , മയക്കുമരുന്ന് കച്ചവടക്കാരന്‍ . ഒരു നാടിന്‍റെ ഏറ്റവും കലുഷിതമായ ഒരു കാലഘട്ടത്തെ രണ്ടു വ്യക്തികളുടെ ജീവിതത്തോടൊപ്പം നിന്ന് വരച്ചുകാണിക്കുകയാണ് സംവിധായകര്‍ Jeff Zimbalist and Michael Zimbalist) ഇതിലൂടെ  . രണ്ടു എസ്കോബാര്‍ മാരുടെ കഥ - ഒപ്പം ഇതള്‍വിരിയുന്നത് കൊളംബിയ എന്ന രാജ്യത്തിന്‍റെ , അവിടുത്തെ  അരാജകത്വത്തിന്‍റെ , ഫുട്ബോള്‍ എന്ന കളിയും അതിന്‍റെ അത്യന്തം വൈകരിയമായി ഹൃദയത്തോടു ചേര്‍ത്ത് ജീവിക്കുന്ന ജനങ്ങളുടെ ഒക്കെ കഥകൂടിയാണ്‌ . കാല്‍പ്പന്തുകളിയും മയക്കുമരുന്ന് കച്ചവടക്കാരും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്‍റെ  സത്യസന്ധവും ചരിത്രത്തോട് നീതി പുലര്‍ത്തി കൊണ്ടുകൂടിയുള്ളതുമായ ഒരു അവിഷ്ക്കാരമായി ഇതിന്‍റെ അവതരിപ്പിക്കുന്നതില്‍ സംവിധായകര്‍ നന്നായി വിജയിക്കുക തന്നെ ചെയ്തു .  

                കൊളംബിയ - മയക്കുമരുന്ന് കച്ചവടക്കാരുടെയും അധോലോക തമ്പുരാന്‍മ്മാരുടെയും  നാട് എന്ന് കുപ്രസിദ്ധി നേടിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം . തെരുവ് യുദ്ധങ്ങളും  പിടിച്ചുപറിയും കൊലപാതകവും കൊണ്ട് ജനതയുടെ സ്വൈര്യ  ജീവിതം താറുമാറായ നാട് . പക്ഷെ മറ്റേതു തെക്കേ അമേരിക്കന്‍ ദരിദ്ര രാജ്യങ്ങളെയും പോലെ അവര്‍ക്കും ഉണ്ടായിരുന്നു ഒരു വികാരം , പണ്ഡിതനെന്നോ പാമരനെന്നോ , കള്ളനെന്നോ ഭേദമില്ലാതെ ജനങ്ങളുടെ മനസ്സുകളില്‍ ഒന്നായി നിറഞ്ഞിരുന്ന ഒരു വികാരം - ഫുട്ബോള്‍. കൊളംബിയന്‍ ഫുട്ബോള്‍ന്‍റെ സുവര്‍ണ്ണകാലം തന്നെയായിരുന്നു തൊണ്ണൂറുകള്‍. എത്രഎത്ര പേരുകള്‍ നമ്മള്‍ ലോകത്തിന്‍റെ ഇങ്ങേ ചെരുവിലിരുന്നുവരെ കെട്ടു , വാള്‍ഡര്‍റാമ, ആസ്പ്രില്ല, എസ്കോബാര്‍ , ഹിഗ്വിറ്റ ....   സ്വര്‍ണ്ണ തലമുടിയും കുലുക്കി പന്തുമായി നൃത്തം ചവിടിയിരുന്ന
വാള്‍ഡര്‍റാമയെ , ഗോള്‍പോസ്റ്റിനുമുന്നില്‍ നിന്ന്  അത്ഭുതങ്ങള്‍ കാട്ടിയിരുന്ന വട്ടന്‍ ഹിഗിറ്റയെ - ഇവരെയൊക്കെ എങ്ങനെയാണു നമുക്ക് മറക്കാന്‍ കഴിയുക .  ആ ഓര്‍മകളില്‍ ഏറ്റവും വേദിനിപ്പിക്കുന്ന ഒന്ന് അറിയാതെ പറ്റിപോയ അബദ്ധത്തിനു സ്വജീവന്‍കൊണ്ട് വിലനല്‍കേണ്ടിവന്ന എസ്കോബാരിന്റെ  മുഖം തന്നെയാണ് . 

              കളിക്കളത്തിനു അകത്തും പുറത്തും തികഞ്ഞ മാന്യന്‍ ആയിരുന്നു എസ്കോബാര്‍ . വൈകരികായി പന്തുകളിക്കുന്ന തന്‍റെ സഹകളിക്കാര്‍ക്ക് നിയന്ത്രണം നഷ്ടപെട്ടപ്പോലോക്കെ ആത്മസംയമനം പാലിച്ചു അവരെ നിയന്ത്രിച്ചുനിന്ന എസ്കോബാര്‍ എന്നും ഒരു മാതൃകയായിരുന്നു . എന്നിട്ടും രാജ്യത്തിന്‍റെ അഭിമാനം കാല്‍പന്തുമൈതാനിയില്‍ പിച്ചിചെന്തപെട്ടപ്പോള്‍ എസ്കോബാറിന് സ്വന്തം ജീവന്‍ കൊണ്ട് വിലനല്കേണ്ടി വന്നു . ആര്‍ക്കും പറ്റാവുന്ന ഒരു കൈയ്യബദ്ധം , സ്വന്തം പോസ്റ്റിലേക്ക് അറിയാതെ അടിച്ചു കയറ്റിയ ആ ഗോളില്‍ എസ്കോബാറിന്‍റെ ജാതകം തന്നെ തിരുത്തിഎഴുതപെട്ടു . 

 1994 ജൂണ്‍ 22 നു കാലിഫോര്‍ണിയയിലെ റോസ് ബൌള്‍ സ്റ്റേഡിയത്തില്‍ സംഭവിച്ചത് ഒരു രാജ്യത്തിന്‍റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയായിരുന്നു . എസ്കോബാര്‍ന്‍റെ ആ ഗോളിന്‍റെ യുട്യൂബ് ലിങ്ക് താഴെ ചേര്‍ക്കുന്നു .
http://www.youtube.com/watch?v=MUW8wFOytiY

 
     ആ ലോകകപ്പ്‌ന്‍റെ തന്നെ ഏറ്റവും ദുഃഖകാഴ്ച  ബാജിയോ പാഴാക്കിയ ആ പെനാല്‍റ്റിയായിരുന്നു . പക്ഷെ അതിനും മുന്‍പേ ജൂലൈ 2 രാത്രി ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് എസ്കോബാറിന്റെ മരണവാര്‍ത്ത എത്തി . ഒരു നിശാക്ലബ്ബില്‍ വച്ച് അദ്ദേഹം വെടിയേറ്റ് മരണപ്പെട്ടു . രാജ്യത്തു നിലനിന്നിരുന്ന  രാഷ്ട്രീയ സംഭവവികാസങ്ങളും ഫുട്ബോള്‍-അധോലോക ബന്ധവും പിന്നെ കൊളംബിയയുടെ ലോകകപ്പിലെ പുറത്താകല്‍ എല്ലാം കൂടി എസ്കബാറിന്റെ മരണത്തിലേക്ക് വഴിവക്കുകയായിരുന്നു .  രാജ്യത്തെ ഒരു മഹാനായ പുത്രന് തെരുവില്‍ വെടിയേറ്റ്‌വീഴാന്‍ ആയിരുന്നു വിധി . 





         കള്ളപ്പണം വെളുപ്പിക്കാന്‍ അധോലോകവും മയക്കുമരുന്ന് മാഫിയയും ഫുട്ബോളില്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങിയതോടെയാണ്  കൊളംബിയന്‍ ഫുട്ബാള്‍ന്‍റെ  ഗതി മാറിയത് . പന്തുകളി അധോലോക രാജാക്കന്മ്മാര്‍ തമ്മിലുള്ള വടംവലിആയിമാറി  കളിക്കാര്‍ക്ക് മാന്യമായ വേതനം കിട്ടിതുടങ്ങിത് പുത്തന്‍ ഒരു ഉണര്‍വ് നല്‍ക്കി . അതിന്‍റെ ഫലമായി തൊണ്ണൂറുകളില്‍ കൊളംബിയന്‍ ഫുട്ബാള്‍ അതിന്‍റെ കൊടുമുടിയില്‍ എത്തി . അത്തരത്തില്‍ ഫുട്ബാളിലേക്ക് പണമിറക്കിയ ആദ്യ കള്ളപ്പണക്കാരില്‍ ഒരാള്‍ പബ്ലോ എസ്കോബാര്‍ ആയിരുന്നു . പബ്ലോ ഒരു തികഞ്ഞ ഫുട്ബാള്‍ ആരാധകനും ആയിരുന്നു എന്നുള്ളത് മറ്റൊരു വസ്തുത . അയാള്‍ കള്ളനോ മയക്കുമരുന്നു വ്യാപാരിയോ ഒക്കെ ആയിരുന്നിരിക്കാം , പക്ഷെ അയാള്‍ കുറെയേറെ പേരെ സഹായിച്ചിരുന്നു . തെരുവുകളില്‍ നിര്‍ധനര്‍ക്ക് വീടുകള്‍ വച്ചുനല്കി , പന്തുകളികാന്‍ ഗ്രൌണ്ട് ഉണ്ടാക്കി ,അങ്ങനെ പലതും ചെയ്തു . കുറെ വര്‍ഷങ്ങള്‍ അടക്കിവാണത്തിനു ശേഷം മറ്റേതു തിന്മയുടെ സാമ്രാജ്യത്തെയുംപോലെ പബ്ലോയും വീണു . ലോകത്തിനു മുന്നില്‍ അഭിമാനം നഷ്ടപെട്ടു എന്നതിരിച്ചരിവില്‍ ഗവണ്മെന്റ്  മാഫിയകള്‍ക്കെതിരെ ആഞ്ഞടിച്ചു . പബ്ലോ കൊല്ലപെട്ടു . പക്ഷെ അയാള്‍ അടക്കിവാണിരുന്ന ഒരു വല്യ സാമ്രാജ്യവും അതിലെ പിശാചിന്റെ സന്തതികളും ബാക്കിയായി . തല പോയപ്പോള്‍ എല്ലാവരും തമ്മിലടിയായി . അങ്ങനെ അത്യന്തം രക്തരൂഷിതമായ ഒരു കാലത്താണ് എസ്കോബാറും കൂട്ടരും അമേരിക്കക്കു പറക്കുന്നത് - ലോകകപ്പ് കളിക്കാന്‍ .  വീട്ടില്‍ കയറി ആക്രമിക്കുകയും കുടുംബാഗങ്ങളെ കൊലപ്പെടുത്തുകയും വിളിച്ചു ഭീഷണിപ്പെടുത്തിയും ഒക്കെ മാഫിയക്കാര്‍ ടീംന്‍റെ ആത്മവീര്യം ചോര്‍ത്തി . പലകളിക്കാരെയും കളിപ്പിക്കാതിരിക്കാന്‍ കോച്ച് നിര്‍ബന്ധിതനായി . അതിന്‍റെയൊക്കെ ഫലമായി താളംതെറ്റിയ പതിനൊന്നുപേരെയാണ് ലോകകപ്പില്‍ കണ്ടത് .

കൊളംബിയയുടെ ഒരു കാലഘട്ടത്തിന്‍റെ മാലിന്യങ്ങളുടെ നേര്‍കാഴ്ച , അതാണ് ഈ ഡോക്യുമെന്ററി . മയക്കുമരുന്ന് മാഫിയ എസ്കോബാര്‍ന്‍റെ കേസ് അട്ടിമാറിച്ച്   യഥാര്‍ത്ഥ പ്രതികള്‍ക്ക് പകരം നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപെടാന്‍ അവസരം നല്‍കി . " വെടി വച്ചയാള്‍ക്ക്‌ മറ്റേതു രാജ്യത്തായാലും വധശിക്ഷ ഉറപ്പാണ്‌ . ഇവിടെയവര്‍ 43 വര്‍ഷത്തേക്ക് ശിക്ഷിച്ചു . എന്നിട്ട് 11 വര്‍ഷം കഴിഞ്ഞപ്പോള്‍ നല്ലനടപ്പിന്റെ പേരില്‍ വെറുതെ വിട്ടു . കൊലപാതകം ചെയ്തിട്ട് എന്ത് നല്ലനടപ്പ് " -  എസ്കോബറിന്‍റെ കാമുകി പമീലയുടെ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു ഇത് ചോദിക്കുമ്പോള്‍ . പിന്നീടു കൊളംബിയന്‍ ജീവിത സാഹചര്യങ്ങളും രാഷ്ട്രീയവും ഏറെ മാറി . അവര്‍ പുതിയ ഒരു രാഷ്ട്രമായി മാറുകയാണ് . എസ്കോബറിന്‍റെ മരണത്തോടെ ആ നാട്ടിലെ ഫുട്ബോള്‍ ഏറെക്കുറെ മരിച്ചു . അന്നത്തെ പല കളിക്കാരും ഇനി കളിക്കുന്നില്ല എന്ന് തീരുമാനിച്ചു . ലോകഫുട്ബാള്‍ ഭൂപടത്തില്‍ നിന്ന് കൊളംബിയ പതിക്കെ മാഞ്ഞു . ഒപ്പം വാള്‍ഡര്‍രാമയെയും

ആസ്പ്രില്ലയെയും ഒക്കെപോലെ കുറെ നല്ല കളിക്കാരും ഓര്‍മകളില്‍ മറഞ്ഞു .  ഫുട്ബോള്‍ ലോകത്തോട്‌ അവരുടെ കാലുകള്‍ക്ക് പറയാന്‍ഉണ്ടായിരുന്ന പലതും പാതിവഴിക്ക് ഉപേക്ഷിച്ച്...

ഇന്ന് കൊളംബിയന്‍ ഫുട്ബോള്‍ പുതിയ ഉണര്‍വിലാണ് . പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഈ വര്‍ഷം വീണ്ടും വരുന്നു . ലോകകപ്പ്‌ കളിക്കാന്‍ . ഒരുപിടി ചുണകുട്ടികളുമായി ... മൈതാനങ്ങളും ആരാധകമനസ്സുകളും കീഴടക്കി പുതിയൊരു വിജയചരിത്രം കുറിക്കാന്‍ അവര്‍ക്കാവട്ടെ എന്ന് ആശംസിക്കാം ... അതിനുള്ള ശക്തിയായി എസ്കോബാറിന്റെ ആത്മാവ് ഉണ്ടാകും അവരോടൊപ്പം ..
                             (വഴിപോക്കന്‍)